പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

പ്രണയത്തിന്റെ റഷ്യൻ നിറം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സീമ ശ്രീഹരി മേനോൻ

അടുത്ത കാലത്ത്‌ ഗോസിപ്പ്‌ ചാനലിലൂടെ കടൽ കടന്നു വന്ന ഒരു വാർത്ത കഥാ (സംഭവ)പാത്രങ്ങളെ നമുക്കു പലർക്കും പരിചയമുള്ളതുകൊണ്ട്‌ അവരുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തുന്നില്ല.

തോമസ്‌ ജേക്കബ്‌ എന്ന ടോമി ചേട്ടനാണ്‌ ഇതിലെ നായകൻ. നമ്മുടെ ചേട്ടൻ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ്‌ പൊതുവേയുള്ള ഇംപ്രഷൻ. ആരോടും അടുപ്പമോ സ്‌നേഹമോ ഇല്ലാതെ സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗൾഫ്‌ മലയാളി കോടീശ്വരന്മാരിൽ ഒരാൾ. ഒരു കുവൈത്തി സ്ലാംഗ്‌ ഉപയോഗിച്ചാൽ “വാങ്ക്‌ വിളിക്കു മുന്നേ എത്തിയ ആളാണ്‌” ചേട്ടൻ. കുവൈത്തിൽ എത്തിയിട്ട്‌ കാലം കുറെയായി എന്നർത്ഥം. കുവൈത്തി ദിനാറിന്റെ മൂല്യം അറിയാനും ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരൻ വായ്‌ തുറക്കാറില്ലെന്ന്‌ ജനസംസാരം.

മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂർ നടക്കാൻ പോകും. തിരിച്ചു വന്ന്‌ മിസിസ്സ്‌ വിമലാ തോമസ്‌ ചൂടാറാതെ ടേബിളിൽ എടുത്തുവച്ച നാല്‌ ഇഡ്‌ഢലിയോ. ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷർട്ടും, പാന്റ്‌സും ടൈയും അണിഞ്ഞ്‌ കൃത്യ സമയത്ത്‌ കാറിൽ കയറി ഓഫീസിൽ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീൻ കറിയും കഴിച്ച്‌ നേരെ കിടക്കാൻ പോകും. പ്രോഗ്രാം ചെയ്‌ത റോബാട്ട്‌ പോലെ ഒരു ജീവിതം.

‘കറി കുറച്ചു കൂടി വേണോ?’ സ്‌കൂൾ ഫീസ്‌ കൊടുക്കാൻ സമയമായി തുടങ്ങിയ ഡയലോഗുകൾക്ക്‌ (സോറി മോണലോഗ്‌) മുതൽ ‘കൊച്ചിന്‌ പനിയാണ്‌ ഹോസ്‌പിറ്റലിൽ പോവണം എന്ന എമർജൻസി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ്‌ ലക്ഷ്വറികൾക്കോ ഭാര്യയ്‌ക്കും മക്കൾക്കും യാതൊരു പഞ്ഞവുമില്ല. “നീ ഉണ്ടില്ലെങ്കിലും.....” എന്ന്‌ 20 വർഷങ്ങൾക്കു മുമ്പ്‌ കല്യാണസമയത്ത്‌ അച്ചനും കർത്താവിനും നൽകിയ വാക്ക്‌ തെറ്റാതെ പാലിക്കുന്നുമുണ്ട്‌. അതിനുപരി സ്‌നേഹം വാത്സല്യം തുടങ്ങിയ വികാരപ്രകടനങ്ങളൊന്നും ടോമിച്ചേട്ടൻ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന്‌ ആഗ്രഹവുമില്ല. ഭക്ഷണവും വസ്‌ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളു.

ഈ നിർവികാരത കണ്ട്‌ ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ ’ഉള്ളിൽ സ്‌നേഹമില്ലാതിരിക്കുമോ എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോൾ അതിയാന്റെ തലയാണെന്നു സങ്കല്‌പിച്ചു കണ്ണാടി പാത്രങ്ങൾ എറിഞ്ഞുടച്ചും. ഉള്ളിയും സബോളയും മൂർച്ചയുള്ള കത്തിവച്ച്‌ കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന്‌ അടുക്കളയിൽ ഒരു ഔട്ട്‌ലെറ്റ്‌ തുറന്നു.

അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടെതായ ഓരോ മധുര, മനോഞ്ഞ്‌ജ, സുരഭില ലോകത്തിൽ ജീവിക്കുന്ന കാലത്താണ്‌ ഈ സംഭവം ചേടത്തി ഡ്രൈവറുടെയോ പോസ്‌റ്റ്‌മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ലൈമാക്‌സ്‌ പ്രതീക്ഷിക്കുന്ന വായനക്കാർക്ക്‌ തെറ്റി.

നാട്ടിൽ എഞ്ചിനീറിംഗ്‌ പഠിക്കുന്ന മൂത്തമകന്‌ പ്രോജക്‌ട്‌വർക്ക്‌ ചെയ്യാൻ വാങ്ങി, ഇപ്പോൾ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടർ ടോമി ചേട്ടന്റെ ഓഫീസിലേക്ക്‌ പ്രമോഷനോടു കൂടി സ്‌ഥലം മാറിപ്പോയത്‌ അക്കാലത്താണ്‌ ‘ദീപിക’ പേപ്പർ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിർത്തി അല്‌പം മോഡേറ്റൺ ആയി ഇന്റർനെറ്റ്‌ എഡിഷൻ വായിക്കാൻ ആരംഭിച്ചു. വാർത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായൻസ്‌ സെൻസ്‌ ആന്റ്‌ സെൻസിബിലിറ്റി മാത്രമേ ടോമി ചേട്ടന്‌ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ.

മിഡിൽ ഈസ്‌റ്റിലെ കടുത്ത ഐ.റ്റി. സെൻസർഷിപ്പുകൾക്കുമിടയിലും ഒളിഞ്ഞും, തെളിഞ്ഞും മാടി വിളിക്കുന്ന ചാറ്റ്‌ സുന്ദരികൾ പതിയെ പതിയെ ടോമി ചേട്ടനെയും സൈബർവലയിൽ വീഴ്‌ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ്‌ റഷ്യൻ സുന്ദരി (പുള്ളിക്കാരിയുടെ പേര്‌ എനിക്കറിയില്ല തല്‌ക്കാലം ടോൾസ്‌റ്റോയിയോട്‌ ക്ഷമ ചോദിച്ചുകൊണ്ട്‌ തൽക്കാലം നമുക്ക്‌ അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമിചേട്ടന്റെ ചാറ്റ്‌ മേറ്റ്‌ ആകുന്നത്‌. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകൾ ടോമി ചേട്ടന്റെ മനസ്സിൽ കയറി കൂടിയതും മണി എക്‌സ്‌ചേഞ്ച്‌ വഴി കുവൈറ്റി ദിനാറുകൾ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാൻ കംപ്യൂട്ടറിനു മുന്നിൽ തപസിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും കണ്ണുകളിൽ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.

പിള്ളേരെ കാണാൻ നാട്ടിൽപോയി, ചെമ്മീൻ അച്ചാറും കരിമീൻ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്‌ളാറ്റിന്റെ വാതിൽ തുറന്നപ്പോൾ, സോഫായിൽ നിറഞ്ഞിരിക്കുന്ന ഒരു സർവ്വാംഗ സുന്ദരി. കുവൈറ്റിലെ അധിനിവേശത്തിനും കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങൾ ജാതി, മത, ദേശ വ്യത്യാസങ്ങളിലല്ലാതെ പലരേയും സന്ദർശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട്‌ താലിയിൽ കോർത്തിട്ടിരിക്കുന്ന കുരിശുപൊക്കി കാണിക്കുകയാണ്‌ വിമല ചേടത്തി ആദ്യം ചെയ്‌തത്‌. കുരിശു കണ്ടിട്ടും ഈ കുരിശ്‌ പോകുന്നില്ലെന്നു കണ്ടപ്പോളാണു ചേടത്തിക്ക്‌ കാര്യങ്ങളുടെ കിടപ്പ്‌ പിടി കിട്ടിയത്‌.

ടോമി ചേട്ടൻ പതിവു നിർവികാരതയോടെ നയം വ്യക്തമാക്കി. “എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടിൽ പൊയ്‌ക്കോ, നിനക്കും പിള്ളേർക്കുമുള്ളത്‌ ഞാൻ നാട്ടിലേക്ക്‌ അയച്ചു തരാം.”

വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാൻ നാട്ടുകാരും കൂട്ടുകാരും. എന്തിന്‌, പള്ളീലച്ചൻ വരെ. ശ്രമിച്ചിട്ടും ടോമി ചേട്ടൻ സമ്മതിച്ചില്ലാത്രേ.

അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്‌ളാറ്റിൽ സസുഖം വാഴുന്നു എന്നാണ്‌ ലേറ്റസ്‌റ്റ്‌ റിപ്പോർട്ട്‌. വിമല ചേട്ടത്തിക്കും പിള്ളേർക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത്‌ കാരണവരും. പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാൽ പൈസയ്‌ക്ക്‌ മുട്ടുണ്ടാവില്ലെന്ന്‌ നമുക്കാശ്വസിക്കാം. ടോമി ചേട്ടൻ പണ്ടേ ആള്‌ പിശകാണെന്നും. വിമല ചേടത്തി വഴക്കാളിയാണെന്നും. അന്നക്കുട്ടി ടോമി ചേട്ടനെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വർ മനഃശാസ്‌ത്രജ്ഞർ നടത്തുന്നുണ്ട്‌. സത്യം എന്താണെന്ന്‌ ഏതായാലും എനിക്കറിയില്ല.

ഒന്നും രണ്ടു മാസം മുൻപ്‌ ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരൻ സൊള്ളാനായി സമ്മാനിച്ച മൊബൈലിൽ കൂടി മറ്റൊരാളെ ലൈനടിച്ചതും, ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട്‌ ഷോക്കടിച്ച പുരുഷ പ്രജകൾ ഇപ്പോൾ ‘ഉരുളക്കുപ്പേരി’ എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.

ചതിയിലും ഒരു ആൺ-പെൺ സമത്വം വേണമല്ലോ.

സീമ ശ്രീഹരി മേനോൻ


E-Mail: seema.stories@yahoo.co.uk




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.