അമിതമായി ഗ്ലാമർ പ്രദർശിപ്പിക്കാൻ മടിയുളളതുകൊണ്ടാണ് ബോളിവുഡിലേക്ക് കടക്കാൻ മടിക്കുന്നതെന്ന് നവ്യാനായർ. സൽമാൻഖാൻ, അജയ്‌ദേവ്‌ഗൺ, അക്ഷയ്‌കുമാർ എന്നിവരുടെ ചിത്രങ്ങളാണ് നവ്യ നിരാകരിച്ചത്. ബോളിവുഡ് സങ്കൽപ്പങ്ങൾക്കനുസരിച്ച് ഗ്ലാമർ പ്രദർശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണത്രെ നായിക ദക്ഷിണേന്ത്യൻ ഭാഷകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ട് ഒരു ഹിന്ദി ചിത്രത്തിനുവേണ്ടി നവ്യ ഡേറ്റ് നൽകിയിരുന്നു. നമ്പർവൺ സംവിധായകൻ രാംഗോപാൽ വർമ്മയുടെ ചിത്രത്തിലേക്കായിരുന്നു അവസരം ലഭിച്ചത്. കാട്ടുകളളൻ വീരപ്പന്റെ ജീവിതത്തെ അവലംബിച്ചുളള ചിത്രം വീരപ്പന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ചതാണ് നായികയുടെ ബോളിവുഡ് പ്രവേശം തടഞ്ഞത്.
വിവാദങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞുനിൽക്കാനാണ് നായികയുടെ ഇപ്പോഴത്തെ ശ്രമം. എന്തിനെക്കുറിച്ചും ശക്തമായി പ്രതികരിക്കുന്ന നവ്യ അതീവ ശ്രദ്ധയോടെയാണ് ഇപ്പോൾ അഭിമുഖങ്ങളെ നേരിടുന്നത്. വിവാദങ്ങളിലേക്ക് വിരൽചൂണ്ടുന്ന പരാമർശങ്ങളൊന്നും നായിക നടത്താത്തത് പലരെയും നിരാശയിലാഴ്‌ത്തിയതായും അറിയുന്നു.
മികച്ച റോളുകളിലൂടെ നവ്യ തമിഴകത്ത് തന്റേതായ സാന്നിധ്യം നേടിക്കഴിഞ്ഞു. ടി.വി. ചന്ദ്രന്റെ ‘ആടുംകൂത്ത്’ റിലീസാകുന്നതോടെ അംഗീകാരങ്ങൾ ഈ നടിയെ വീണ്ടും തേടിയെത്തിയേക്കും. രണ്ടുതവണ സംസ്ഥാന പുരസ്‌കാരം നേടിയ നവ്യയുടെ ലക്ഷ്യം ദേശീയ അവാർഡാണ്. ‘പതാക’യിൽ സുരേഷ്‌ഗോപിയുടെ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. മൂന്നു നായികമാരുളള ചിത്രത്തിൽ നവ്യക്കാണ് ഏറെ പ്രാധാന്യം.