ദിലീപ്-മേജർ രവി ടീം ഒന്നിക്കുന്ന ഹിന്ദി സിനിമയ്‌ക്ക് ‘തൂഫാൻ’ എന്നു പേരിട്ടു. സത്യൻ അന്തിക്കാടിന്റെ ‘വിനോദയാത്ര’ പൂർത്തിയാക്കിയ ദിലീപ് മേജർ രവിയുടെ സെറ്റിലേക്ക് തിരിച്ചിട്ടുണ്ട്. മുംബൈയാണ് പ്രധാന ലൊക്കേഷൻ. ദിലീപിന്റെ ആദ്യ ഹിന്ദി ചിത്രമെന്ന നിലയിൽ ‘തൂഫാൻ’ ഏറെ ചർച്ചാവിഷയമാകും. ചിത്രം മൊഴിമാറ്റം നടത്തി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഇൻസ്‌പെക്ടർ ഗരുഡ്, ദി സ്‌പീഡ് ട്രാക്ക് എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന് തുണയായി. വിഷുവിന് തിയേറ്ററുകളിലെത്തുന്ന ‘വിനോദയാത്ര’ തരംഗമുണ്ടാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സത്യൻ അന്തിക്കാടിന്റെ നായകനായി ദിലീപ് എത്തുന്നത് ചിത്രത്തിന്റെ വിജയസാധ്യത ഉയർത്തുന്നു. അഭിനയമികവ് പ്രകടിപ്പിക്കാവുന്ന റോളാണ് സത്യൻ ദിലീപിന് നൽകിയിട്ടുള്ളത്. മീരാ ജാസ്‌മിൻ ചെറിയൊരിടവേളയ്‌ക്കുശേഷം ദിലീപിന്റെ ജോഡിയായി എത്തുന്നതും ‘വിനോദയാത്ര’യുടെ പ്രത്യേകതയാണ്. മീരയുടെ ആദ്യചിത്രം ‘സൂത്രധാര’നാണ് ഈ താരജോഡിക്ക് തുടക്കമിട്ടത്. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ കമൽ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു.