അഭിനയ ശൈലിയിലും കഥാപാത്ര സ്വീകരണത്തിലും ഏറെ വ്യത്യസ്‌തത പുലർത്തുന്ന യുവനായികമാരാണ് കാവ്യാമാധവനും ഗീതു മോഹൻദാസും. ഇവർ ആദ്യമായി ഒന്നിക്കുന്ന ‘അരുണം’ അതുകൊണ്ടുതന്നെ ശ്രദ്ധേയമാകുകയാണ്. അഭിനയമികവ് പുറത്തെടുക്കാവുന്ന വേഷങ്ങളാണ് ഇരുവർക്കും ലഭിച്ചിട്ടുളളത്. ടെലിവിഷൻ രംഗത്ത് ശക്തി തെളിയിച്ച വിനോദ് മങ്കരയുടെ ആദ്യസംവിധാന സംരംഭത്തിലാണ് കാവ്യയും ഗീതുവും പ്രധാന വേഷക്കാരാകുന്നത്. സുധാകർ രാമന്താളി രചിച്ച ‘അരങ്ങൊഴിയുന്ന അച്യുതൻ’ എന്ന നോവലാണ് സിനിമയാക്കപ്പെടുന്നത്.
ഗീതു തലനരപ്പിച്ച് എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകതകളിലൊന്ന്. മധ്യവയസ്‌കയായ ‘സീത’യെ വെല്ലുവിളികളോടെയാണ് താരം ഏറ്റെടുത്തിട്ടുളളത്. യുവനായകൻ വിനീത്‌കുമാറിന്റെ അമ്മയും മനോജ് കെ.ജയന്റെ ഭാര്യയുമായ കഥാപാത്രത്തെ അഭിനയമികവ് മുന്നിൽ കണ്ടാണ് ഗീതു സ്വീകരിച്ചിട്ടുളളത്. ‘രാപ്പകലി’നുശേഷം ഈ നടിക്കു ലഭിക്കുന്ന മികച്ച വേഷമാണിത്. മോഹൻലാലിന്റെ ‘ആകാശഗോപുരം’ ആണ് ഗീതുവിന് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രോജക്‌ട്.
വിനീത്‌കുമാറിന്റെ ജോഡി വളളിയായി കാവ്യ എത്തുന്നു. വിധിവൈപരീത്യം കൊണ്ട് ജയിലിൽ പോകേണ്ടിവരുന്ന കഥാപാത്രം. നീണ്ട ഇടവേളക്കു ശേഷമാണ് ഇത്തരം വേഷം കാവ്യയെ തേടിയെത്തുന്നത്.
മികച്ച നടിക്കുളള സംസ്ഥാന അവാർഡ് പങ്കിട്ട ഗീതുവും കാവ്യയും അഭിനയത്തിന് പ്രാധാന്യമുളള, ചിത്രങ്ങളിൽ ഒന്നിക്കുന്നത് ചലച്ചിത്രവൃത്തങ്ങളിൽ വാർത്തയായി കഴിഞ്ഞു. അകലെ, ഒരിടം എന്നീ ചിത്രങ്ങളാണ് ഗീതുവിനെ അവാർഡിന് അർഹയാക്കിയതെങ്കിൽ പെരുമഴക്കാലത്തിലെ ഗംഗയെ അനശ്വരമാക്കിയാണ് കാവ്യ സംസ്ഥാന തലത്തിൽ ആദ്യാംഗീകാരം നേടിയെടുത്തത്.