തമിഴിൽ നമ്പർ വൺ വില്ലനായി നിറയുകയാണ് നടനും നിർമ്മാതാവും സംവിധായകനുമായ ലാൽ. ഒരേ സമയം നാല് തമിഴ് ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് പ്രേക്ഷകർക്കിടയിൽ ഈ തരത്തിനുള്ള മതിപ്പ് വെളിവാക്കുന്നു. വാണിജ്യ സിനിമയുടെ പ്രധാനഘടകമായ വില്ലനായി തിളങ്ങുന്ന താരത്തിന് നിർമാണ-വിതരണ രംഗത്തെ തിരക്കുകൾ കൂട്ടിനുണ്ട്.
അരങ്ങേറ്റ ചിത്രമായ ‘കളിയാട്ട’ത്തിൽ വിശ്വപ്രസിദ്ധ എഴുത്തുകാരൻ ഷേക്സ്‌പിയർ ജന്മം കൊടുത്ത വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിക്കാനായത് ലാലിന് നേട്ടമായിരുന്നു. തുടർന്നും നെഗറ്റീവ് സ്പർശമുള്ള റോളുകൾ ലഭിച്ചെങ്കിലും വില്ലൻ പരിവേഷത്തിലേക്ക് വളർന്നില്ല. ലോഹിതദാസ് ‘കന്മദ’ത്തിലും ‘ഓർമച്ചെപ്പി’ലും തികച്ചും വ്യത്യസ്തമായ റോളാണ് നൽകിയത്. ‘മഴ’യിലെ വേഷത്തിനും നെഗറ്റീവ് ടച്ചുണ്ടായിരുന്നു. സ്വയം നിർമിച്ച ‘ബ്ലാക്കാ’ണ് ഇതിനിടയിൽ മലയാളത്തിൽ ചെയ്ത പക്കാ വില്ലൻ വേഷം.