യന്തിരന്റെ ആദ്യ ഷോ കാണണമെങ്കിൽ മുടക്കേണ്ടത് എത്ര രൂപയെന്നോ? പത്തും നൂറുമല്ല, രൂപ അയ്യായിരം!!! പുലർച്ചെ മൂന്നരയോടെ തുടങ്ങുന്ന സ്‌പെഷ്യൽ ഷോയുടെ ടിക്കറ്റ് നിരക്കാണ് 500 മുതൽ അയ്യായിരം വരെ ആയി നിശ്ചയിച്ചിട്ടുള്ളത്.
ടിക്കറ്റുകൾ ലഭിക്കാത്തവർ ബ്ലാക്കിലാണ് സ്വന്തമാക്കുന്നത്. മൂന്നിരട്ടി വരെയാണ് ‘ബ്ലാക്കുകാർ’ ഈടാക്കുന്നതെന്നാണു തമിഴ്‌നാട്ടിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒക്‌ടോബർ ഒന്നിനാണ് യന്തിരൻ തീയറ്ററുകളിലെത്തുന്നത്. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരം തീയറ്ററുകളിലാണ് ഒരേസമയം ചിത്രം റിലീസ്‌ചെയ്യുക. ചെന്നൈ നഗരം യന്തിരൻ തരംഗത്തിലമർന്നു കഴിഞ്ഞു. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾക്കു മുന്നിൽ രജനിയുടെ പടുകൂറ്റൻ കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടു. പാലഭിഷേകവും പ്രത്യേക പൂജകളും നടത്തിയാകും പ്രദർശനം ആരംഭിക്കുക. മൂന്നു ഭാഷകളിൽ ചിത്രം തീയറ്ററുകളിലത്തും. നഗരത്തിലെ മൾട്ടിപ്ലെക്‌സുകളെല്ലാം ‘രാവിലെ സ്‌പെഷ്യൽ മോണിങ്ങ് ഷോ നടത്താൻ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇത് അനുവദിക്കുകയാണെങ്കിൽ പുലർച്ചെതന്നെ യന്തിരൻ പ്രദർശിപ്പിച്ചു തുടങ്ങും.