രാഷ്‌ട്രിയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു വിട നൽകിക്കൊണ്ട് മുൻ തെന്നിന്ത്യൻ താരം സിമ്രാൻ രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്നു വ്യക്തമാക്കി. താരസുന്ദരിയെ റാഞ്ചാൻ ഡി.എം.കെയും, എ.ഡി.എം.കെയും ശ്രമിച്ചിരുന്നു. സിമ്രാൻ രാഷ്‌ട്രീയത്തിലേയ്‌ക്ക് ഇറങ്ങുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരു പാർട്ടികളും സിമ്രാനെ പാട്ടിലാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു അതിനിടെയാണ് സിമ്രാൻ ഇങ്ങനെയാരു‘ചതി’ പാർട്ടികളോട് ചെയ്‌തത്. അടുത്തവർഷത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിമ്രാനെ മത്സരിപ്പിക്കാനാണ് പാർട്ടികൾ ശ്രമിച്ചത്. 2006-ലെ തെരഞ്ഞെടുപ്പിൽ സിമ്രാൻ എ.ഡി.എം.കെയ്‌ക്കു വേണ്ടി സജീവമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ താൻ രാഷ്‌ട്രീയത്തിലേക്കില്ലെന്നും തനിക്കു മറ്റു മേഖലകളിലാണ് താൽപര്യമെന്നും സിമ്രാൻ പറഞ്ഞു. സ്വന്തമായി നിർമിക്കുന്ന മെഗാ സീരിയലിന്റെ അണിയറയിലാണ് ഇപ്പോൾ.
സിമ്രാൻ തന്നെ പ്രധാന വേഷത്തിൽ എത്തുന്ന സീരിയൽ ഉടൻ തമിഴിലെ ഒരു പ്രമുഖ ചാനലിൽ സംപ്രേക്ഷണം ആരംഭിക്കും. 90-കളിൽ തെന്നിന്ത്യൻ സിനിമാലോകം വാണിരുന്ന സിമ്രാൻ തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നു. വിവാഹത്തിനുശേഷം അഭിനയത്തോട് വിട പറഞ്ഞ് ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അതു പാളിയിരുന്നു. തുടർന്നാണ് സീരിയൽ രംഗത്തേക്ക് സിമ്രാന്റെ ചുവടുമാറ്റം.