എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ വിരിഞ്ഞ കഥാപാത്രമാകാൻ നമ്പർവൺ നായിക അസിൻ തയ്യാറെടുക്കുന്നു. ഭരത് ബാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനെയാണ് നായകനായി പരിഗണിക്കുന്നത്. കഥയുടെ പ്രത്യേകതകൊണ്ട് സൂപ്പർതാരം അണിയറ പ്രവർത്തകരോട് ‘നോ’ പറയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഷൂട്ടിംഗ് ഷെഡ്യൂളിനനുസരിച്ച് മോഹൻലാലിന്റെ ഡേറ്റ് ലഭിക്കുക ക്ലേശകരമായിരിക്കും. ലാൽ നായകവേഷം നിരാകരിച്ചാൽ കമൽഹാസനെ സമീപിക്കാനാണ് ഭരത് ബാലിയുടെ തീരുമാനം.
‘ദ നൈറ്റ് 3 സ്‌റ്റെപ്പ്’ എന്ന പേരിലാണ് എം.ടി. കഥ ഇംഗ്ലീഷിൽ ചലച്ചിത്രമാക്കപ്പെടുന്നത്. ഹോളിവുഡിലെ പ്രമുഖതാരങ്ങളും അന്തർദേശീയ ശ്രദ്ധ നേടിയെടുക്കാവുന്ന ഈ പ്രോജക്ടിൽ സഹകരിക്കുന്നുണ്ട്.
രണ്ടു ചിത്രങ്ങളിൽ നായികയായി കരാർ ചെയ്യപ്പെട്ടതോടെ മലയാളി സുന്ദരി അസിൻ ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. അമീർഖാൻ, സൽമാൻഖാൻ എന്നിവരുടെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അസിന് ഹോളിവുഡിലേക്ക് ക്ഷണം ലഭിക്കുന്നത്. അതും എം.ടിയുടെ മാനസപുത്രിയായി. യുവനായികമാരിൽ ആർക്കും ലഭിക്കാത്ത ഭാഗ്യമാണിത്. മികച്ച അഭിനേത്രികളെന്ന് പേരെടുത്ത മീരാ ജാസ്മിൻ, കാവ്യാ മാധവൻ, നവ്യാനായർ, ഭാവന തുടങ്ങിയവരെയൊന്നും ഈ ഭാഗ്യം തുണച്ചിട്ടില്ല. എം.ടി രൂപപ്പെടുത്തിയ ‘പഴശ്ശിരാജ’യിലെ നായികമാരാകാൻ ഭാഗ്യം സിദ്ധിച്ചത് തമിഴ്‌സുന്ദരിമാരായ പത്മപ്രിയക്കും കനികക്കുമാണ്.