ക്രോണിക് ബാച്ച്ലർ എന്ന പോലെ അവിവാഹിതരായ സ്ത്രീകളെ വിശേഷിപ്പിക്കാൻ പറ്റിയ നല്ല വാക്കുകളൊന്നുമില്ല. സ്പിൻസ്റ്റർ എന്നൊക്കെ പറയാറുണ്ടെങ്കിലും അതിനൊന്നും ഒരു ഭംഗിയില്ല. വളച്ചുകെട്ടി പറയുന്നത് സിംഗിളായി തുടരുന്ന മുൻവിശ്വസുന്ദരി സുഷ്മിത സെന്നിന്റെ ആഗ്രഹങ്ങളെപ്പറ്റിയാണ്. അഞ്ചെട്ടുവർഷം മുമ്പ് രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് പകുതി അമ്മയായെങ്കിലും, കക്ഷിക്ക് അതു പോരാ പ്രസവിച്ച് ഒരമ്മയായാലേ പൂർണതയെത്തു എന്ന സ്ത്രീ സങ്കൽപ്പത്തിലേക്ക് വിശ്വസുന്ദരിയും എത്തിച്ചേർന്നിരിക്കുന്നു. തനിക്കും അമ്മയാവണമെന്നു പറഞ്ഞപ്പോൾ കല്യാണമെപ്പഴാ എന്ന ചോദ്യമാണു പതിവുപോലെ മാധ്യമപ്രവർത്തകരിൽ നിന്നു ചാടിവീണത്. എല്ലാ സ്ത്രീകളേയും പോലെ തന്റെ രാജകുമാരനും സുന്ദരനായിരിക്കണമെന്നു ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ വളരെക്കാലം മുമ്പേ താൻ അത്തരം ചിന്തകളൊക്കെ അവസാനിപ്പിച്ചെന്നും എന്നാലും ഞാനിതിപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു പക്കാ ബുദ്ധിജീവി സിനിമാ ഡയലോഗ്കൊണ്ട് ആ ചോദ്യശരങ്ങളെ സുസ് വലിച്ചുകീറി കൊട്ടയിലിട്ടു. പിടികിട്ടിയോ? ഇനി പറ, ചോദിച്ചവനിട്ടു കൊടുക്കണ്ടേ ഒരെണ്ണം.