താരസംഘടനയായ അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങൾ വ്യത്യസ്തവേഷങ്ങൾ ചെയ്യുന്നു. ഇതിൽ മമ്മൂട്ടിയും മോഹൻലാലും റൗഡികളായാണ് എത്തുന്നത്. ദിലീപ് കള്ളനായും വക്കീലായി ജയറാമും വേഷമിടുന്നു. സുരേഷ്‌ഗോപിക്കും തുല്യപ്രാധാന്യമുള്ള റോളാണുള്ളത്. ദിലീപിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിലാണ് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംനേടുന്ന സിനിമ ഒരുങ്ങുക. വാണിജ്യ ഘടകങ്ങളെല്ലാം അണിനിരത്തി ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആണ് ലക്ഷ്യമെന്ന് ദിലീപ് പറഞ്ഞു. രചന സിബി.കെ.തോമസ്-ഉദയ്‌കൃഷ്ണ എന്നിവരാണ്. ‘അമ്മ’യിലെ സജീവ അംഗങ്ങളായ 5 മുൻനിര നായികമാർ സൂപ്പർതാരങ്ങളുടെ ജോഡിയാകും.
‘അമ്മ’യിലെ ഒട്ടുമിക്ക താരങ്ങളേയും പങ്കെടുപ്പിക്കുന്ന സിനിമ കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിൽ പൂർത്തിയാകും. അഭിനേതാക്കൾ പ്രതിഫലമില്ലാതെ സഹകരിക്കുമെന്നും ടെക്‌നീഷ്യൻമാർക്ക് വേതനം നൽകുമെന്നും ദിലീപ് പറഞ്ഞു. അഞ്ചു നായകൻമാർക്കും തുല്യ പ്രാധാന്യം നൽകുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൊണ്ട് കൂടുതൽ ശ്രദ്ധേയമാകുക മമ്മൂട്ടിയും മോഹൻലാലും ദിലീപുമായിരിക്കുമെന്ന് സംസാരമുണ്ട്. നിർമാതാവ് എന്ന നിലയിൽ ഈ പ്രോജക്ട് ദിലീപിന് ഗുണമാകും.