പിന്നണിഗായികയായി പേരെടുക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായില്ലെങ്കിലും ഡബ്ബിംഗ് ആർട്ടിസ്‌റ്റായി മാറാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് യുവനടി മീരാനന്ദൻ. ഡബിൾസിൽ അന്യഭാഷാസുന്ദരി തപസിക്ക് ശബ്‌ദം നൽകിയാണ് ഈ രംഗത്ത് ശ്രദ്ധ നേടിയിരിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർതാരം മമ്മൂട്ടിയുടെ നിർബന്ധപ്രകാരമാണത്രേ മീര ശബ്‌ദനായികയായി മാറിയത്. റിയാലിറ്റിഷോയിൽ പാടാനെത്തിയ മീരാനന്ദൻ ഐഡിയ സ്‌റ്റാർസിംഗർ അവതാരകയായത് യാദൃച്ഛികമായാണ്. രഞ്ഞ്‌ജിനി ഹരിദാസിനൊപ്പം അവതാരക ജോലി പങ്കിട്ട മീരയെ ലാൽജോസ് മുല്ലയിൽ ദിലീപിന്റെ ജോഡിയാക്കി സിനിമയിലെത്തിക്കുകയായിരുന്നു. ആദ്യചിത്രവും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ മീരയുടെ പ്രശസ്‌തി മലയാളം കടന്ന് തമിഴിലിലെത്തി. സിനിമയിൽ തിരക്കേറിയപ്പോഴും പിന്നണിഗായികയാകാനുള്ള ശ്രമങ്ങൾ സുന്ദരി തുടർന്നിരുന്നു. ഒരു തമിഴ് ചിത്രത്തിൽ പാടാൻ അവസരം കൈവന്നെങ്കിലും മാതൃഭാഷ മീര എന്ന ഗായികയെ അംഗീകരിച്ചില്ല. മീരയുടെയത്ര കഴിവില്ലാത്ത നായികമാർ വരെ പിന്നണിപാടി. ശബ്‌ദതാരമെന്ന നിലയിൽ രജിസ്‌റ്ററായാൽ സംവിധായകർ പാടാൻ വിളിക്കുമെന്ന പ്രതീക്ഷയും സുന്ദരിക്കുണ്ടത്രെ. രോഹിണി, രേവതി തുടങ്ങി തമിഴിലെ മുൻനിര നായികമാർ ഡബ്ബിംഗ് രംഗത്ത് തിളങ്ങിയെങ്കിലും പ്രവീണമാത്രമാണ് മലയാളത്തിൽ ഈ നിരയിലുള്ളത്.