പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

ഇരുപത്തിനാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

ഒരു ദിവസം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മത്തായി ചോദിച്ചു. “ഞാനിവിടെ വരുന്ന കാര്യത്തിൽ പരീതിനല്പം നീരസമുണ്ട്‌, അല്ലേ?”

ഉമ്മറത്തെ ബഞ്ചിൽ ചരിഞ്ഞുകിടക്കുന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ നേർക്ക്‌ ദൃഢമായി നോക്കി കല്യാണിയമ്മ പറഞ്ഞു.

“തുറന്നുപറയാം സാറേ, സാറിവിടെ വരുന്നതിൽ പരീതിന്‌ വിരോധമുണ്ട്‌. ഞങ്ങൾ തമ്മിലുളള ബന്ധം അതാണ്‌.”

“മനസ്സിലായില്ല...”

“നാലാംവേദക്കാരനാണെങ്കിലും പരീതിന്റെ മനസ്സ്‌ ശുദ്ധമാണ്‌.”

കല്യാണിയമ്മയുടെ ആ പ്രസ്താവനയും പിടികിട്ടാതെ വന്നപ്പോൾ പ്രസിഡണ്ട്‌ എഴുന്നേറ്റിരുന്നു.

“ഹ! അന്ന്‌ പിന്നെ അവനെപ്പറ്റി പരാതി പറഞ്ഞതോ?”

കല്യാണിയമ്മ പുഞ്ചിരിച്ചു.

“ആദ്യം ഞാനും അങ്ങിനെയൊക്കെ ധരിച്ചിരുന്നു. സാറിനറിയാമോ? ഇവിടെ വരുന്നുണ്ട്‌ പോകുന്നുണ്ട്‌ എന്നല്ലാതെ എന്റെ ശരീരത്തിൽ ആ മനുഷ്യൻ തൊട്ടിട്ടുപോലുമില്ല.”

മത്തായി ഉറക്കെ ചിരിച്ചു.

“എന്നാൽ അവൻ ആണല്ലായിരിക്കും.”

“അതെന്തോ....പരീതിനൊരു ജോലി കിട്ടിയാൽ ഞങ്ങൾ കല്യാണം കഴിക്കും. അതിനുശേഷം ഇന്നത്തെ കല്യാണിയമ്മയെ നിങ്ങൾ കാണില്ല. ഞാൻ ആ മനുഷ്യന്റെ നല്ലവളായ, വിശ്വസ്തയായ ഭാര്യയായിരിക്കും!”

അതു പറഞ്ഞതോടെ കല്യാണിയമ്മയ്‌ക്ക്‌ കരച്ചിൽ വന്നു. അവർ കണ്ണു തുടച്ചു മൂക്കുചീറ്റി.

വാതിൽക്കൽ വൃദ്ധന്റെ തല പ്രത്യക്ഷപ്പെട്ടു.

“പ്രസിഡണ്ടിന്റെ കയ്യിൽ ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?”

മത്തായി ഒന്നു പരുങ്ങി. ജാള്യതയോടെ ചിരിച്ചു. മുണ്ടിന്റെ കോന്തലകൊണ്ട്‌ കണ്ണീരു തുടച്ചിട്ട്‌ കല്യാണിയമ്മ അച്ഛനോട്‌ പറഞ്ഞു.

“തലയണച്ചോട്ടിൽ ബീഡിവച്ചിട്ടുണ്ടച്ഛാ”

വൃദ്ധൻ മകളെ ശ്രദ്ധിച്ചു.

“മോളെന്തിനാ കരയുന്നത്‌?”

“ഒന്നുമില്ലച്ഛാ.....”

അവർ മുഖം തിരിച്ചു. കാരണവരുടെ മുഖത്ത്‌ വിവരണാതീതമായ ഭാവപ്പകർച്ചയുണ്ടായി. തെല്ലൊരു അരിശത്തോടെ മത്തായിയെ തുറിച്ചുനോക്കി.

“പ്രസിഡണ്ടായാലും പെട്ടിയാപ്പീസറായാലും പെണ്ണുങ്ങളെ കരയിപ്പിക്കുന്നത്‌ യോഗ്യതയൊന്നുമല്ല.”

മത്തായി ആകെ പകച്ചു. വൃദ്ധൻ കലിയോടെ തുടർന്നു.

“അറിഞ്ഞുകൊണ്ടാണ്‌ ഇവിടെ മഹാപാപം ചെയ്യുന്നത്‌. കാര്യം കഴിഞ്ഞിട്ട്‌ കാശും കൊടുക്കാണ്ട്‌ പോകാമെന്നു വെച്ചാൽ പെണ്ണുങ്ങളെങ്ങിനെ കരയാതിരിക്കും? ഇതൊരു ആണത്തമൊന്നുമല്ല.”

ക്രൂദ്ധ ദൃഷ്‌ടിയോടെ വൃദ്ധൻ നിന്നു വിറച്ചു.

“അയ്യോ അച്ഛാ...അച്ഛനിങ്ങു വന്നേ...”

പരിഭ്രമത്തോടെ കല്യാണിയമ്മ കാരണവരെ പിടിച്ച്‌ അകത്തേയ്‌ക്ക്‌ കൊണ്ടുപോയി. അപ്പോഴും എന്തെല്ലാമോ മൂപ്പിലാൻ പിറുപിറുക്കുന്നുണ്ടായിരുന്നു. ശകുനം പിശകിയ യാത്രക്കാരനെപ്പോലെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിളറിവെളുത്തു നിൽക്കുകയായിരുന്നു. കാരണവർ അകത്തേയ്‌ക്ക്‌ പോയതോടെ രക്ഷപ്പെട്ട കണക്കേ അയാൾ ഝടുതിയിൽ പുറത്തേക്കിറങ്ങി നടന്നു.

* * * * * * * * * * * * * * * * * * * * * * * * *

സാധനങ്ങളെല്ലാം ശാന്ത സൂട്ട്‌ക്കേയ്‌സിലടുക്കിവച്ചു. കൃഷ്‌ണപിളളസാർ വാങ്ങിക്കൊടുത്ത സൂട്ട്‌ക്കേയ്‌സാണ്‌. കൂട്ടുകാർക്കെല്ലാം അതിഷ്‌ടപ്പെട്ടു. കാഴ്‌ചയിൽ വലിപ്പം തോന്നുകില്ലെങ്കിലും ഒട്ടേറെ സാധനങ്ങൾ കൊളളും. കൊണ്ടുനടക്കാൻ വളരെ സൗകര്യം. കനവും കുറവ്‌.

വീട്ടിൽനിന്ന്‌ പോന്നതിനുശേഷം അങ്ങോട്ടു പോയിട്ടേയില്ല. കത്തുകളിലൂടെ വിവരങ്ങളറിയാറുണ്ട്‌. പോകാനും അമ്മയെയും മുത്തച്ഛനേയും കാണാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവരുടെ കാര്യങ്ങളോർത്ത്‌ പലപ്പോഴും ആധികൊളളാറുണ്ട്‌. എന്നിരുന്നാലും നാട്ടിലേയ്‌ക്ക്‌ ചെല്ലാൻ മനസ്സിലൊരു തളർച്ച. ആളുകൾ വൃഥാ തുറിച്ചു നോക്കും. അമ്മയുടെ മേൽവിലാസത്തിലെ ആരും തന്നെ കാണുകയുളളു.

തനിക്കൊരു നിലവന്നാൽ-ആരേയും ആശ്രയിക്കാതെ ജീവിക്കാവുന്ന ചുറ്റുപാടു വന്നാൽ-ഇന്നുളള മാലിന്യം മാറുമായിരിക്കും. അതിനിനി എത്രയോ നാളുകൾ നീങ്ങണം? അതുവരെ അമ്മയേയും മുത്തച്ഛനേയും കാണാതിരിക്കുകയോ? അതോർത്തപ്പോൾ ഉളളിൽ ആധിപെരുത്തു. വീട്ടിലേയ്‌ക്ക്‌ പറന്നു ചെല്ലണമെന്ന്‌ തോന്നി.

അമ്മയും മുത്തച്ഛനും തന്നെ കാണുമ്പോൾ എത്രമാത്രം സന്തോഷിക്കും?

വീട്ടിൽനിന്ന്‌ പോരുമ്പോൾ ഉണ്ടായിരുന്ന രൂപമാണോ തനിക്കിന്‌? വളരെയെല്ലുന്തി കൊലുന്നനെയുളള കൈകാലുകളോടെ നാട്ടിൽനിന്ന്‌ തിരിച്ച താൻ ഇന്ന്‌ കൊഴുത്തു തുടുത്ത്‌ മനോഹരിയായിരിക്കുന്നു.

കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം നടുങ്ങാറുണ്ട്‌. എന്തിനിത്ര സൗന്ദര്യം ഈശ്വരൻ തനിക്കു തന്നു?

എവിടെയോ വായിച്ചതോ ആരോ പറഞ്ഞു കേട്ടതോ ആയ വാചകം ഓർമ്മയിൽ വന്നു.

“കുടിലിലെ സൗന്ദര്യം അപകടം ക്ഷണിച്ചു വരുത്തും.”

“നിനക്കെന്താ ശാന്തേ എപ്പോഴും ഒരു ചിന്ത?”

പ്രൊഫസറുടെ ചോദ്യം കേട്ട്‌ ശാന്ത ഒന്നു വല്ലാതായി. പിന്നീടവൾ ചിരിച്ചു. പ്രൊഫസർ തുടർന്നു.

“ചിന്തിക്കാനും ആധികൊളളാനുമാണെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ട്‌ ലോകത്തിൽ. നാളെ എന്തു സംഭവിക്കുമെന്ന്‌ നമുക്കറിയില്ലാത്ത സ്ഥിതിക്ക്‌ ഉന്മേഷത്തോടെ ഇന്ന്‌ കഴിയുക-ലക്ഷ്യബോധമാണ്‌ വേണ്ടത്‌. എങ്ങിനെ ലക്ഷ്യത്തിലേയ്‌ക്കെത്തുമെന്ന്‌ വെപ്രാളപ്പെടാൻ തുടങ്ങിയാൽ ഒരടി മുന്നോട്ടു വയ്‌ക്കാൻ കഴിയില്ല കുട്ടീ....”

ശാന്ത സമാധാനമൊന്നും ഉരിയാടിയില്ല. അവൾ മന്ദഹസിച്ചുകൊണ്ട്‌ ഗുരുമുഖത്തു നിന്നുളള ഉപദേശം കേട്ടുനിന്നു.

പ്രൊഫസർ അലമാരയില നിന്ന്‌ ‘പൊളിത്തീൻ’ കടലാസിൽ പൊതിഞ്ഞ നനുത്ത പച്ചക്കമ്പിളിപ്പുതപ്പ്‌ പുറത്തേയ്‌ക്കെടുത്തു.

“ഇത്‌ പെട്ടിയിൽ വെച്ചേക്കൂ....മുത്തച്ഛനുളളതാണ്‌..”

പുതപ്പ്‌ ഒതുക്കി വച്ചതിനുശേഷം ശാന്ത സ്യൂട്ട്‌കേയ്‌സ്‌ അടച്ചു.

“തിങ്കളാഴ്‌ച രാവിലെത്തന്നെ വരണം കേട്ടോ.. ക്ലാസ്സ്‌ മുടക്കരുത്‌.”

“ശരി സാർ.”

യാത്ര പറഞ്ഞ്‌ അവൾ പുറത്തേയ്‌ക്കിറങ്ങി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.