ലോകചലച്ചിത്രരംഗത്തെ അതിഗായകന്മാരില്‍ ഒരാളാണ് സത്യജിത് റേ; വിശേഷണങ്ങള്‍ക്കപ്പുറമുള്ള അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അത്യുന്നതന്‍. സിനിമ ജീവവായുവായിരുന്നു സത്യജിത്റേയ്ക്ക്. 1995 -ല്‍ നിര്‍മ്മിച്ച ആദ്യസിനിമയായ 'പാഥേര്‍ പാഞ്ചാലി' തന്നെ അദ്ദേഹത്തെ ആഗോളപ്രശസ്തിയിലെത്തിയിച്ചു. പിന്നീട് 1991-ല്‍ അവസാനമായി നിര്‍മ്മിച്ച അഗാന്തുക് വരെ ഓരോ കൊല്ലവും അദ്ദേഹം ശരാശരി ഓരോ സിനിമ സംവിധാനം ചെയ്തു. തിരക്കഥാരചയിതാവ് സംഗീതഞ്ജന്‍, സംവിധായകന്‍ സാഹിത്യരചയിതാവ്, എന്നീ മേഖലകളില്‍ അത്യുന്നതിയിലെത്തിയ സത്യജിത് റേയെത്തേടി എത്താത്ത ബഹുമതികളില്ല. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം, എന്നിവയും സിനിമയ്ക്കു മാത്രമുള്ള ഏറ്റവും വലിയ പുരസ്കാരമായ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡും കൂട്ടത്തില്പ്പെടുന്നു. അനേകം തവണ അദ്ദേഹത്തിന്റെ സിനിമകള്‍ ദേശീയപുരസ്കാരങ്ങള്‍ നേടി. ഇന്ത്യകാരന് ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് കിട്ടിയത് സത്യജിത് റേയ്ക്കാണ് (1992-ല്‍). കാലദേശാതിവര്‍ത്തികളായ അദ്ദേഹത്തിന്റെ ആവിശ്കാരശൈലിയില്‍ നാടകീയത്വമോ മെലോഡ്രാമയോ ഇല്ല, അതൊരു തരം അദൃശ്യമായ ചലച്ചിത്രാവിഷ്കാരരീതിയാണ്. കഥാപാത്രങ്ങളുടെയും കഥാഭാഗപാത്രങ്ങളുടെയും അതിസൂക്ഷ്മമായി നിരീക്ഷണങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ അതിശക്തമായ വൈകാരികപ്രകമ്പനങ്ങളും സൃഷ്ടിക്കുന്നവയാണ്. കഥാഖ്യാനത്തിന്റെ സാഹിത്യത്തിന് അദ്ദേഹം മുന്‍തൂക്കം നല്‍കുന്നു. യുഗപ്രഭാവനായ സത്യജിത്റേയെക്കുറിച്ച് നിരവധി പഠനങ്ങളും ഇഗ്ലീഷില്‍ത്തന്നെ പുറത്ത് വന്നിട്ടുണ്ട്. ബംഗാളിയിലും ഒട്ടനേകം കൃതികള്‍ റേയെക്കുറിച്ചുണ്ട്. 'മാണിക് ദ' എന്നാണദ്ദേഹം അടുപ്പമുള്ളവരുടെ ഇടയില്‍ അറിയപ്പെടുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സത്യജിത് റേ എഴുതിയ പുസ്തകങ്ങള്‍ തന്നെ നിരവധിയാണ്. തന്റെ മുത്തച്ഛന്റെ കാലത്ത് നടത്തിയിരുന്ന സന്ദേശ് മാസിക പുനരുജ്ജീവിച്ചപ്പോള്‍ അദ്ദേഹം അതില്‍ ധാരാളം കഥകളെഴുതി. മേരി സീറ്റണ്‍, ഡാരിയസ് ക്രീപ്പര്‍, ആന്‍ഡ്രു റോബിന്‍സണ്‍, ബെര്‍ട്ട് കാര്‍ഡുലോ തുടങ്ങി ഒട്ടേറെ വിദേശികളും സുരഞ്ജന്‍ ഗാംഗുലി, നെമായ് ഘോഷ്, ചിദാനന്ദ ഗുപ്ത, മുതലായ നിരവധി ബംഗാളി എഴുത്തുകാരും സത്യജിത് റേയെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, എം.കെ.ചന്ദ്രശേഖരന്റെ പുസ്തകം ഇവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒരു സവിശേഷകൃതിയാണ്. ആവിഷ്കാരരീതിയിലും ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നതുമാണ്. അതിന്റെ മികവിന് ഹേതുവായ കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുമാണ്.
വിഖ്യാതരുടെ വീക്ഷണകോണില്‍ നിന്ന് സ്വന്തം കഥ പറയുന്ന രീതി മുന്‍പ് വിജയകരമായി അദ്ദേഹം പരീക്ഷിച്ചതാണ്. ചങ്ങമ്പുഴയുടെയും മാധവിക്കുട്ടിയുടെയും മദര്‍ തെരേസയുടെയും കഥകള്‍. അദ്ദേഹം അങ്ങനെ എഴുതിയത് വായിച്ചാസ്വദിക്കാന്‍ കഴിഞ്ഞിരുന്നു. അവരുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് 'എന്റെ കഥ'യാവിഷകരിക്കുന്നതിന് അസാമാന്യമായ യത്നവും ഗവേഷണവും ആവശ്യമാണ്. തന്റെ കഥാനായകന്റെ/കഥാനായികയുടെ സാഹിത്യരചനകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും . അവയുടെ കഥകളുടെ കഥകള്‍ കൂലങ്കഷമായി പഠിക്കുകയും വേണം. കാരണം വായനകാര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠരായ അസാമാന്യ വ്യക്തിത്വമുള്ളവരാണവര്‍. അതിനാല്‍ അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കൊണ്ടേ, സത്യസന്ധമായ ആവിഷ്കാരരീതിയിലൂടെ പാളിച്ചകളില്ലാതെ, വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു കൃതി രചിക്കാവൂ. അതീവശ്രദ്ധയോടെ, വിവാദങ്ങളില്ലതെ അത്തരം കൃതികള്‍ രചിക്കാന്‍ കഴിഞ്ഞു എന്നത് ഗ്രന്ഥകാരന്റെ സ്ഥിരോത്സാഹവും, കൂലങ്കുഷമായ ഗവേഷണ, മനന ബുദ്ധികളെയും സൂചിപ്പിക്കുന്നു. മുന്‍ചൊന്ന രണ്ട മഹാപ്രതിഭകളും മലയാളത്തിലെ എഴുത്തുകാരനായിരുന്നു. രണ്ട്പേരും തങ്ങളുടെ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ തങ്ങളുടെ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ തങ്ങളുടേതായ പന്ഥാവുകള്‍ തെളിച്ചവര്‍. അവര്‍ക്ക് അനുകര്‍ത്താക്കളുണ്ടായി. ചന്ദ്രശേഖരന്റെ 'അമ്മ' എന്ന മദര്‍ തെരേസയെപ്പറ്റിയുള്ള പുസ്തകവും ശ്രദ്ധേയമാണ്.
ഇവിടെ അവതരിപ്പിക്കുന്ന ഔന്നത്യത്തിന്റെ മഹാശിഖരങ്ങള്‍ കീഴടക്കിയ കൃതിയുടെ ഉള്ളടക്കം ഒരു ബംഗാളി ചലച്ചിത്രകാരനെക്കുറിച്ചുള്ളതാണ്. 'മാണിക് ദാ' ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചലച്ചിത്രകാരനാണ്, അദ്ദേഹത്തിന്റെ ആത്മഭാഷയില്‍തന്നെ; പുസ്തകം രചിക്കുകയെന്നത് അതീവസാഹസികമായ കൃത്യമാണ്. ചിത്രങ്ങള്‍ മുഴുവന്‍ കാണണം (അവയില്‍ രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ബംഗാളിയാണ്) അവയിലെ രംഗങ്ങളും ഹൃദ്യസ്ഥമാക്കണം. അദ്ദേഹത്തെക്കുറിച്ചെഴുതിയ പഠനങ്ങളും ചലച്ചിത്രവ്യാഖ്യാനങ്ങളും ജീവചരിത്രങ്ങളും വായിക്കണം. ഇത്രയെല്ലാം ചെയ്തിട്ടാണ് തന്റെ രചനയ്ക്ക് മുതിര്‍ന്നതെന്ന് ഇതിലെ 25 അദ്ധ്യായങ്ങളും വ്യക്തമാക്കുന്നുണ്ട്. സത്യജിത്റേയുടെ ചലച്ചിത്രജീവിതമാണ് പുസ്തകത്തിന്റെ കാതല്‍. അതില്‍ ഏറ്റവുമധികം പേജുകള്‍ കയ്യടക്കിയിരിക്കുന്നത് ആദ്യചിത്രമായ പാഥേര്‍ പാഞ്ചാലി തന്നെ, പാഥേര്‍ പാഞ്ചാലി, അപുര്‍ സന്‍സാര്‍, അപരാജിതോ എന്നീ അപുത്രയിലെ ഓരോ രംഗവും അദ്ദേഹം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ത്തന്നെ പാഥേര്‍ പാഞ്ചാലിക്കാണ് മുന്‍തൂക്കം. നര്‍ഗ്ഗീസ് ദത്ത് എന്ന അനുഗൃഹീത നടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ സത്യജിത്റേയെക്കുറിച്ച് ഇന്ത്യയിലെ ദാരിദ്ര്യം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിലകെടുത്തുന്ന ചലച്ചിത്രകാരന്‍ എന്ന ആക്ഷേപത്തിത്താല്‍ ംലാനതയോലുന്നതാണ് തുടക്കം. തനിക്ക് നര്‍ഗ്ഗീസിനോടുള്ള മതിപ്പ് കഥാനായകന്‍ പ്രകടമായി പ്രസ്താവിക്കുന്നു. സിനിമ കാണാതെ സിനിമയെപ്പറ്റി ആക്ഷേപമുയര്‍ത്തുന്നതിനെപ്പറ്റിയും മഹാനഗറിന്റെ ഉദാഹരണം ഉദ്ധരിച്ചുക്കൊണ്ട് കഥാനായകന്‍ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്.
നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള ഒരു ചിത്രം ഞാനൊരുക്കിയിരുന്നെങ്കില്‍ പാഥേര്‍പാഞ്ചാലി വഴി എനിക്ക് ഇന്ത്യന്‍ സിനിമാലോകത്ത് ലഭിച്ച സ്വീകാര്യത എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നുവെന്ന് കഥാനായകന്‍ പറയുന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ഡോക്യുമെന്ററിയെടുക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ഉള്‍ക്കരുത്തുള്ള മറ്റൊരു ചലച്ചിത്രകാരനെക്കുറിച്ച് നമുക്കാലോചിക്കാന്‍ പറ്റുകയില്ല. അത്തരം നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങാതിരുന്നതിന്റെ കാരണങ്ങളും കഥാനായകന്റെ കാഴ്ചപ്പടിലൂടെ വ്യക്തമാക്കുന്നു. ഹോളിവുഡ് എന്ന സിനിമാസ്വര്‍ഗ്ഗത്തില്‍ ഒരു സിനിമ നിര്‍മ്മിക്കന്‍ കിട്ടിയ ക്ഷണം നിരസിച്ച കഥയും ഇതിലുണ്ട്. "അതൊരു മാനസിക സംതൃപ്തിയും നല്‍കാത്ത ഒന്നായിരിക്കും.... സാമ്പത്തികനേട്ടത്തിനുവേണ്ടി മാത്രമൊരു സിനിമ അത് വേണ്ടെന്നു വെച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയും വസ്തു നിഷ്ഠതയോടെയും കാണുന്ന ചലച്ചിത്രകാരന്റെ ചിത്രണം വായിക്കുക. "വിമര്‍ശനങ്ങള്‍ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുക മാത്രമേ ചെയുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസം. അതല്ലാതെ തൊട്ടാവാടികളായി നില്‍ക്കുന്നവര്‍ക്കുള്ളതല്ല സിനിമ എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ശക്തിവിശേഷങ്ങള്‍. നല്ലതിനെ നല്ലതെന്നും കെട്ടതിനെ അപ്രകാരവും വിലയിരുത്തുന്നതിനുള്ള ധൈര്യവും സത്യസന്ധതയുമാണ് ഇന്നത്തെ ഇന്ത്യന്‍ സിനിമാരംഗത്തുള്ളവര്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു."
രോഗാതുരനായി കിടക്കുമ്പോള്‍ ഉറക്കവും മയക്കവും മാറിമാറിവരുമ്പോള്‍ കഥാനായകന്‍ തന്റെ കുടുംബത്തെപ്പറ്റി ചിന്തിക്കുന്നു. "പരാജിതനായ ഒരു ഗൃഹനാഥനാണ് ഈ കിടക്കുന്നത്....ലോകപ്രശസ്തിയും ബഹുമതികളും, അതിലൂടെ ലോകസിനിമാരംഗത്ത് തലയെടുപ്പുള്ളവരുടെ നിരയിലുള്ള സ്ഥാനവും. ഓരോ ചിത്രവും വ്യത്യസ്തമായ രീതിയില്‍ പ്രതിപാദിക്കണമെന്ന ആശയം എന്റെ മുപ്പത് ചിത്രങ്ങളിലും പ്രതിഫലിച്ചു... അതുകൊണ്ട് ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും എനിക്ക് വ്യത്യസ്ഥനാവാന്‍ കഴിഞ്ഞു.... ലോകസിനിമാരംഗത്ത് ഉന്നതശീര്‍ഷനായി നില്‍ക്കുമ്പോഴും എന്റെ ജീവിതം തുടര്‍ന്ന് പോവുന്നത് ഒരു വാടകവീട്ടിലാണ്.... എന്റെ കുടുംബം-മോങ്കുവും സന്ദീപും- പിന്നെ എന്നെ അറിയാവുന്ന, എന്റെ കൂടെ പ്രവര്‍ത്തിച്ച യൂണിറ്റിലുള്ളവരെയെല്ലാം- അവരെന്നും എന്നോടൊപ്പമായിരുന്നു." കുടുംബബന്ധങ്ങളില്‍ ഒരു ചെറിയ വിഭ്രംശമുണ്ടായ സന്ദര്‍ഭത്തില്‍ അടുപ്പമുണ്ടായിരുന്ന ബന്ധം പൊട്ടിച്ചെറിയുന്നതിന്റെ സംക്ഷിപ്തമായ ചിത്രീകരണം. കഥാപുരുഷന്റെ വ്യക്തിജീവിതത്തിലേക്ക് അധികമൊന്നും കടന്നുചെല്ലുന്നില്ല. ഒരു മാഹാപുരുഷന്റെ തൊഴില്‍ രംഗം. സിനിമയ്ക്കുവേണ്ടിയുള്ള ലൊക്കേഷനുകളുടെയും, കഥാപാത്രങ്ങളെ കണ്ടെത്തുന്നതിനും, വീടുകളുടെ പശ്ചാത്തലവും സവിസ്തരം പ്രതിപാദിക്കപ്പെടുന്നുണ്ട്.
മരണക്കിടക്കയില്‍നിന്നുപോലും സിനിമയെപ്പറ്റി ചിന്തിക്കുന്ന സിനിമയില്ലെങ്കില്‍ തനിക്ക് ജീവിതമില്ലെന്ന് കരുതുമ്മ, മഹാപ്രതിഭ. കെട്ടുക്കണക്കിന് മികച്ച മികച്ച പുസ്തകങ്ങക്ക് നിരവധിഭാഷകളില്‍ വിഷയമായ ഇന്ത്യന്‍ സിനിമയിലെ മഹാമേരുവിന്റെ ആത്മകഥ മലയാളവായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്. 1977 ല്‍ കല്‍ക്കത്ത ദൂരദര്‍ശനില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ജോലിക്കു പോകുമ്പോള്‍ മലയാളത്തിലെ സിനിമയില്‍ അതികായകനായ സഹോദരതുല്യനായ ജി. അരവിന്ദന്‍ എനിക്ക് ഉപദേശിച്ചത് രണ്ടുപേരെ നിര്‍ബന്ധമായും കാണണമെന്നായിരുന്നു സത്യജിത് റേയും ജ്യോതിബസുവും. കല്‍ക്കത്തയിലെ സഹപ്രവര്‍ത്തകന്റെ കൂടെ ഞാന്‍ പോയപ്പോള്‍ സത്യ്ജിത് റേ വിദേശത്തായിരുന്നു. ജ്യോതി ബസുവിനെ കണ്ടത് ഡല്‍ഹിയില്‍ ജോലിചെയുമ്പോള്‍ ഔദ്യോഗികമായി കണ്ടു.
മലയാളവായനക്കാര്‍ ഈ പുസ്തകം ആസ്വദിക്കുമെന്നനിക്കുറപ്പുണ്ട്. നവീനതയുടെ പന്ഥാവിലൂടെ മുന്നേറുന്ന ചന്ദ്രശേഖരനെ അഭിനന്ദിക്കുന്നു.