വൃണമായ് പഴുത്തൊലിക്കും മുറിവും
ദുർഗ്ഗന്ധം വമിക്കും ചോരയുമാ-
യിവിടെ ഉറങ്ങുന്നുണ്ടശ്വത്ഥാമാവി‘-നി
കൂട്ടിരിയ്‌ക്ക ശാന്തനായി നീയും.
വിദ്വേഷത്തീച്ചുവക്കുമാ-
ലോഹക്കണ്ണുമായ്, തകർക്കുന്നവർ
മതിവരുവാൻ തച്ചുടയ്‌ക്കട്ടെ,
ശ്രീലകം വാഴും ശ്രീദേവി വിഗ്രഹങ്ങൾ
പനയോലത്താളുകൾക്കിടയിലെ
മഞ്ഞുവീണ മയിൽപ്പീലികണ്ണുകൾക്കിനി-
അഞ്ജനമെഴുതാനോമനിക്കാൻ
മൈഥിലിയില്ല,
പഞ്ചലോഹങ്ങളുരുക്കിയെടുത്ത
ഞാനെന്നഭാവത്തിനാൾരൂപമായ്
സടകുടഞ്ഞാർക്കുന്നു നമ്മൾ,
വിഗ്രഹ ഭഞ്ജകർ!
തീപാറും നാസാരന്ധ്രങ്ങളഗ്നി-
ക്കാറ്റൂതി പൂഴിപറത്തി
കാട്ടിലൂടോടി വന്മരങ്ങൾ പിഴുതു-
മമ്മാനമാടി ഗർജ്ജിച്ചതും നമ്മൾ,
പിന്നെ,
മത്തഗജത്തിൻ മസ്തകം പിളർന്നേ-
റ്റം കൊലവിളിച്ചതും,
അഹങ്കാരത്തിമിർപ്പിൽ വെണ്ണീറായ
കൃഷ്‌ണമണികൾ, ദർഭയായ്
വീണ്ടും കിളിർക്കാൻ
കടലിലെറിഞ്ഞതും നമ്മൾ;
അമ്മയെവിടെ? നിന്റെ പൈമ്പാൽ
പോരാ, ശമിയ്‌ക്കില്ല, ദാഹം
മാറിടം പിളർക്കട്ടെ,
ചുടുചോര, നനയ്‌ക്കട്ടെ,
നാവുമെന്നധരങ്ങളുമെ-
ന്നുറക്കെച്ചിരിച്ചതും നമ്മൾ;
ഇനി,
മോക്ഷമില്ലാതലയാം,
പാതിപിളർന്ന ശിരസ്സുമായിനി
അശ്വത്ഥാമാവുണ്ടിവിടെ
ആരണ്യകങ്ങളിൽ അശാന്തനായ്,
ഗർഭത്തിലമരത്വം നേടിയ
പരിക്ഷിത്തില്ലിനി തോല്പിക്കുവാൻ,
തോറ്റോടുവാൻ പിന്നെ നീയും!