ഫിജോയുടെ മരണം ആതിരയിൽ നിന്ന് കേട്ടപ്പോൾ, ഒരു കൊടും നടുക്കം സെബിയുടെ മുഖത്ത് കാണാതിരുന്നത്, അയാൾ തലേന്നു തന്നെ ആ മരണവാർത്ത അറിഞ്ഞതുകൊണ്ടായിരുന്നു. ആതിരയെ നേരിടാനുളള ഭയാനകമായ അവസ്ഥയെക്കുറിച്ചുളള ആശങ്കയാലാണ് അതിത്രനേരം ഒളിച്ചുവെച്ചത്....അയാൾ ശിരസ്സ് താഴ്‌ത്തിയിരുന്നു. അവൾ നിലവിളികളോടെ അയാളുടെ അരികിലിരുന്നു. അവൾ പറഞ്ഞു ഇപ്പോൾ പുറപ്പെടണം. അവന്റെ മുഖം എനിക്കു കാണണം വെളളച്ചാട്ടത്തിൽ മുഖം പൂഴ്‌ത്തി വീണ മകന്റെ ശിരസ്സും പഠനയാത്രയ്‌ക്കു പോയ ബസ്സിലെ ആളൊഴിഞ്ഞ ഒരു സീറ്റുമോർത്ത് അയാൾ വെറുതെ വിങ്ങിപ്പൊട്ടി. ഫിജോ മരിച്ചു. ചെറുപ്പത്തിൽ പഠനയാത്രയ്‌ക്കു പോയപ്പോൾ കണ്ട കൊല്ലിയോളം ആഴത്തിൽ അയാളുടെ മനസ്സ് വേദനിക്കാൻ തുടങ്ങി.