‘ഓ.... മൊബൈൽ എടുക്കാൻ മറന്നു. ഇങ്ങെടുത്തേ...’
ഓഫീസിൽ പോകാനിറങ്ങിയ ഭർത്താവ് തിടുക്കത്തിൽ വിളിച്ചുപറഞ്ഞു.
ഭാര്യ വേഗം ചെന്ന് മേശപ്പുറത്ത് നോക്കി. ‘ഇവിടെങ്ങും കാണുന്നില്ലല്ലോ.’
‘ഞാൻ മേശപ്പുറത്ത് വെച്ചതായിരുന്നല്ലോ. തിടുക്കത്തിൽ നോക്കിയാൽ ഒന്നും കാണില്ല.’ കാലിലെ ഷൂസ് ഊരിവെച്ച് അകത്തേക്ക് കയറിയ ഭർത്താവും അന്വേഷണം തുടങ്ങി.
‘വാങ്ങീട്ടധികം നാളായില്ല! അതിനിടയ്‌ക്ക് അതും കളഞ്ഞോ ആവോ! പൊതുവെ മറവിക്കാരനായ ഭർത്താവിൽ അത്രയ്‌ക്ക് വിശ്വാസം വന്നില്ല.’
‘ഇന്നലെ ഞാൻ മേശപ്പുറത്ത് വെച്ചതാണെന്നേ!’
വീടിന്റെ പിൻവശത്തുനിന്ന് അകത്തേക്കു വന്ന അനുമോളോട് അമ്മ ചോദിച്ചു.
‘മോളേ നീയെങ്ങാനെടുത്തോ അച്‌ഛന്റെ മൊബൈൽഫോൺ?’
‘ഞാനെടുത്തില്ല, എന്നാലും അതിവിടെ എവിടെയുണ്ടെന്ന് എളുപ്പത്തിൽ കണ്ടെത്താം.’
അനുമോൾ ലാന്റ് ഫോണിന്നരികിൽച്ചെന്ന് മൊബൈലിന്റെ നമ്പർ ഡയൽ ചെയ്‌തു. അകത്തെ മുറിയിൽ തലേന്ന് അച്‌ഛൻ മാറിയിട്ട പാൻ്റസിന്റെ പോക്കറ്റിൽ ഒളിച്ചിരിക്കാനാവാതെ മൊബൈൽ വിളിച്ചു പറഞ്ഞു. ‘ഞാനിവിടുണ്ടേ!’