ആ വന്ദ്യവയോധികന്റെ ആയുസ്സിന്റെ മുക്കാൽ ഭാഗവും പിന്നിട്ടു കഴിഞ്ഞിരുന്നുു. എങ്കിലും ആ മനുഷ്യസ്‌നേഹി ഒരിക്കലും ജീവിതത്തെ വെറുത്തിരുന്നില്ല.
ജീവിതം മിഥ്യയാണെന്നും, മരണം സത്യമാണെന്നും ആ വൃദ്ധൻ അടിയുറച്ച് വിശ്വസിച്ചിരുന്നു.
തനിക്ക് യാത്രയാവാനുളള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ് കാത്തിരിക്കുകയാണ് വൃദ്ധൻ-സ്വന്തം ശവക്കല്ലറ വരെ തീർത്ത്. എങ്കിലും ദീർഘായുസ്സിനെ അദ്ദേഹം ലാളിച്ചിരുന്നു.
ജീവിതത്തിലെ ഭാവാഭിനയത്തിന് ഒരു പുരസ്‌കാരമെന്നോണം സൃഷ്‌ടിച്ച ആ ശവക്കല്ലറ ഒരു നോക്കുകുത്തിയായി നിൽക്കുന്നതിൽ വൃദ്ധന് സഹതാപമുണ്ടായിരുന്നു.
ഒരു ദിവസം മരണദൂതൻ തന്നെ തേടിയെത്തുമെന്ന് വൃദ്ധൻ വിശ്വസിച്ചിരുന്നു. അത് എത്രയും വേഗം ആയാൽ നല്ലത്. കാരണം ലോകത്തിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥകൾ കാണേണ്ടല്ലോ?
തന്നെ ശപിക്കുന്ന, താനൊരു ഭാരമാണെന്ന് വിശ്വസിക്കുന്ന കൂടപ്പിറപ്പുകൾക്ക് ഒരു ശല്യമാകരുതെന്നും വൃദ്ധന് നിർബന്ധമുണ്ടായിരുന്നു.
ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും, ഇതിനകം വൃദ്ധൻ പരിഹാരം കണ്ടുകഴിഞ്ഞിരുന്നു. ബന്ധുമിത്രാദികൾ തുടങ്ങിയവർക്കുളള സഹായങ്ങൾ മുതൽ സ്വത്ത് ഭാഗംവെക്കൽ വരെ വൃദ്ധൻ ചെയ്‌തു കഴിഞ്ഞിരുന്നു.
എല്ലാം ഭദ്രം. സമാധാനം. ഇനി സ്വസ്ഥമായൊന്നു വിശ്രമിക്കാം.
വൃദ്ധൻ എന്നെന്നേക്കുമായി സുഖനിദ്രയിലേക്ക് വഴുതിവീണു. വൃദ്ധന്റെ ആത്മാവ് ഇതിനകം കൂട്ടംകൂടി താവളത്തിലേക്ക് പറന്നു പോകുന്ന പക്ഷികളെപ്പോലെ ശവക്കല്ലറയിലേക്ക് ആവാഹിക്കപ്പെട്ടു.
ഒരു സ്വപ്‌നസാക്ഷാത്‌ക്കാരത്തിന്റെ തുടക്കമെന്നോണം.