പരമേശ്വരൻ ഒരു പാവം ആശാരിയായിരിന്നു. ദിവസവും രാവിലെ തന്റെ പണിയായുധങ്ങളുമായി ജോലിയുള്ള വീടുകളിലേക്ക് പോകുന്നതു കാണാം. വൈകുന്നേരം മടങ്ങിയെത്തി തന്റെ കൊച്ചുവീട്ടിൽ ഭാര്യയും മക്കളുമായ് കഴിയുന്നു. മഴക്കാലമാകുമ്പോൾ വയലിൽ വെള്ളം പെരുകം, അപ്പോൾ പരമേശ്വരൻ ആശാരി താൻ ഉണ്ടാക്കിയ മീൻപിടിക്കുന്ന കൂടുമായി സന്ധ്യക്ക് വയലിലേക്ക് പോകുന്നതുകാണാം. ഒഴുക്കുള്ള തോട്ടിൽ കൂടുവെച്ച് ചെളികൊണ്ട് കൂടുറപ്പിച്ച് കൂട്ടിനകത്ത് തീറ്റിയും വിതറി പരമേശ്വരൻ തന്റെ കുടിലിലേക്ക് മടങ്ങും. ഒന്നു മയങ്ങി ഉണരുമ്പോഴേക്കും പാതിരാവായിരിക്കും. പരമേശ്വരൻ തന്റെ കിടക്കപ്പായിൽ എഴുന്നേറ്റിരുന്ന് ഒരു ബീഡി കത്തിച്ച് ആഞ്ഞുവലിക്കും. പുകയൂതി വിട്ടുകൊണ്ട് പരമേശ്വരൻ ആശാരി ചിന്തിക്കും. ‘ഇന്ന് നല്ല മഴയുണ്ടായിരുന്നു. തോട്ടിലിട്ട കൂട്ടിൽ നിറയെ മീനുണ്ടായിരിക്കും.’ നാളെ തന്റെ വീട്ടിൽ മീൻ വറക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും ഓർമ്മകളിൽ മുഴുകി. പരമേശ്വരൻ ആശാരി തന്റെ റാന്തൽവിളക്കും കത്തിച്ച് പുറത്തേക്കിറങ്ങി തോട്ടിലേക്ക് നടക്കും.
ഇതിനുമുമ്പ് തന്റെ തോട്ടിറമ്പിൽ താമസിക്കുന്ന റപ്പായി മകൻ ജോർജിനെ പരമേശ്വരൻ ആശാരിയിട്ടകൂട്ടിലെ മീനെടുത്തുകൊണ്ടുവരാൻ വയലിലേക്കയച്ചിരിക്കും. പരമേശ്വരൻ ആശാരിയുടെ റാന്തലിന്റെ വെട്ടം അടുത്തെത്തിക്കൊണ്ടിരിക്കുമ്പോൾ റപ്പായി ഉറക്കെ പാടാൻ തുടങ്ങും.
വരുന്നു പരമേശ്വരൻ
ഈ രാവിൽ.....
കൂടുപൊക്കി മീനെടുത്തുകൊണ്ടിരിക്കുന്ന ജോർജുകുട്ടി അപ്പൻ റപ്പായിയുടെ പാട്ടുകേട്ട് അർഥം ഗ്രഹിക്കും. പരമേശ്വരൻ ആശാരി കൂടുപൊക്കാൻ വരുന്നുണ്ട്. ജോർജുകുട്ടി വേഗം കൂട്ടിലെ മീനെടുത്തശേശം കൂട് യഥാവിധി പുനഃസ്‌ഥാപിച്ച് തോടിനപ്പുറം കയറി വീട്ടിലേക്ക് മടങ്ങും. പരമേശ്വരൻ ആശാരി തോട്ടിലെത്തി കൂടുനോക്കിയിട്ട് മീനൊന്നുമില്ലെന്നുകണ്ട് നിരാശനായി രാവിലെ തന്റെ വീട്ടിലേക്ക് അവശനായി മടങ്ങുമ്പോൾ റപ്പായിയുടെ വീട്ടിൽ നിന്ന് പുഴ മീൻ പൊരിക്കുന്നതിന്റെയും ഗന്ധം തെല്ല് ആസ്വദിക്കും.
വീട്ടിൽ മടങ്ങിയെത്തി തന്റെ പായിൽ കിടന്നുകൊണ്ട് നാളെ കിട്ടാൻ പോകുന്ന മീനുകളെപ്പറ്റി ചിന്തിച്ച് ചിന്തിച്ച് അറിയാതെ ഉറക്കത്തിന്റെ കയത്തിലേക്ക് ഊളിയിട്ടുപോകും.