സത്യാനന്ദൻ എന്ന യുവാവിന് ഒരാഗ്രഹം - തന്നെ എല്ലാവരും മാനിക്കണം എല്ലാവരേക്കാളും ബുദ്ധിസാമർഥ്യം ഉണ്ടാകണം. അതിന് ഭഗവാനെ തപസ്സു ചെയ്‌ത് വരം നേടണം.
സത്യാനന്ദൻ കാട്ടിൽപോയി തപസ്സു തുടങ്ങി. ഘോരതപസ്. തപസിനൊടുവിൽ ഭഗവാൻ പ്രത്യക്ഷനായി..... ‘ എന്താണ് വരം വേണ്ടത്.?
’ഭഗവാനേ എനിക്ക് ഒരേയൊരു വരം മതി. എല്ലാവരേക്കാളും ഇരട്ടിബുദ്ധി ഉണ്ടാകണം.‘
ശരി, അങ്ങനെയാകട്ടെ!’
സത്യനന്ദൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി. നാട്ടിൽ പോയി പണ്‌ഡിതനെപ്പോലെ വേഷം ധരിച്ച് നടപ്പുതുടങ്ങി. പക്ഷേ, ആയാളെ പഴയപോലെ മാത്രമെ കണ്ടുള്ളു.
സത്യാനന്ദന് നിരാശയായി. ഭഗവാന്റെ വരെ ഫലിച്ചിട്ടില്ലെന്ന് അയാൾ തെറ്റിദ്ധരിച്ചു. വീണ്ടും അയാൾ തപസു തുടങ്ങി. ഭഗവാൻ അപ്പോഴും പ്രത്യക്ഷപ്പെട്ടു.
‘ഊം.... എന്താണ് വേണ്ടത്?
’ഭഗവാനേ! മുമ്പ് ഞാൻ തപസു ചെയ്‌തപ്പോൾ അങ്ങ് എനിക്കൊരു വരം നൽകി - എല്ലാവരേക്കാളും ഇരട്ടിബുദ്ധി ഉണ്ടാകട്ടെ എന്ന്. പക്ഷേ ആ വരം ഫലിച്ചിട്ടില്ല. ആളുകൾ ഇപ്പോഴും എന്നെ പഴയ സത്യാനന്ദനായോ കാണുന്നുള്ളു.‘
മന്ദഹസിച്ചുകൊണ്ട് ഭഗവാൻ അരുളിചെയ്‌തു. ’സത്യാനന്ദ......... നിന്റെ ബുദ്ധി വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് നേരുതന്നെ. പക്ഷേ ആ ബുദ്ധി നീ പ്രയോജപ്പെടുത്തിയില്ല. നിന്റെ ബുദ്ധികൊണ്ട് മറ്റുള്ളവർക്ക് ഗുണം കിട്ടുമ്പോഴേ അവരതു മനസ്സിലാക്കുകയുള്ളു. അതുകൊണ്ട് ഇനിമുതൽ നിന്റെ ബുദ്ധി സ്വാർഥതയില്ലാതെ മറ്റുള്ളവർക്കുവേണ്ടിയും ഉപയോഗിക്കു. അപ്പോൾ എല്ലാവരും നിന്നെ മാനിക്കും.‘
സത്യാനന്ദൻ ഭഗവാന്റെ കല്‌പന അനുസരിച്ച് ജീവിക്കാൻ തുടങ്ങി. അതോടെ ജനങ്ങൾ അയാളെ ശ്രദ്ധിക്കാനും ആദരിക്കാനും തുടങ്ങി.