കാത്തിരുന്നേറെ ഞാ-
നീവഴിയോരത്ത്
കാതരെ, നിന്നുടെ
കാലൊച്ച കേൾക്കുവാൻ
പകലും രാത്രിയും
വൈകി പതിവിലും
മയങ്ങിയെന്നിലെ
രാപ്പാടി പക്ഷിയും
കടന്നുപോയി നീ
നിനച്ചിരിക്കാതെ
കാൽവിരൽ തുമ്പിനാൽ
വരച്ചൊരു കുറി.
തിരിച്ചറിഞ്ഞു ഞാൻ
പൊടുന്നനെ നിന്റെ
പരിചിത രൂപം
മണൽ പരപ്പിന്മേൽ
വരയിലുണ്ടൊരു
വരമൊഴിയേറെ
തിരിച്ചറിയുവാൻ
നഖചിത്രങ്ങളും,
ഇനിയൊരുവര
വരഞ്ഞുവെയ്‌ക്കാം ഞാൻ
തിരികെ നീ വന്ന-
ലറിഞ്ഞിരിക്കുവാൻ
|