പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

“ഡൈ ആന്റ്‌ ഐ”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോഹൻ ചെറായി

ചായപ്പൊടിയിലെ പഞ്ചസാരത്തരി

ചായയറിയാതെ പിഴുതു ഞാൻ

കലണ്ടറിൻ താളുകൾ മറിയുന്നു

(കഷണ്ടിയായീല ഞാൻ ഭാഗ്യവാൻ)

പൊടികുറഞ്ഞു തരിയേറീടവേ

പ്രപഞ്ചസാരമറിയുന്നുഃ ഞാനെന്റെ പ്രായവും

വെളുപ്പിനാണഴകെന്നു ചൊല്ലണോ

ചായത്താൽ സാരത്തെ ചായയാക്കണോ...

പ്രായമായെന്നു മിണ്ടാൻ മടിക്കയാൽ

ചായത്തിലാശ്രയം കണ്ടെത്തി ഞാനിതാ!

പീക്കിരിപ്പിള്ളേരുടേട്ടൻ വിളികൾ കേ-

ട്ടുൾപുളകം കൊണ്ടു നിത്യവസന്തമായ്‌

മറയ്‌ക്കുന്നു ഞാനെൻ വെള്ളിക്കമ്പികൾ

ഓമന ഡൈയാം മറക്കുടക്കുള്ളിലായ്‌

കാലം കടന്നങ്ങു പോകുന്നു പിന്നെയും

കണ്ണിനു കാഴ്‌ച കുറയാൻ തുടങ്ങിയോ?

കാണാത്ത കാഴ്‌ചയും കണ്ടെന്നു ഭാവിപ്പൂ

കണ്ണടച്ചാക്കാതിരുട്ടിങ്ങണഞ്ഞുവോ?

കണ്ടീലയെന്നു നടിപ്പാൻ കഴിവീല

കണ്ണിനന്ധതയേറുന്നു; കാണണം ഡോക്ടറെ...

രണ്ടാഴ്‌ച നീണ്ടൊരു ആസ്പത്രിവാസം

കണ്ടുപിടിച്ചെന്റെ കണ്ണിന്റെ കാര്യം

ചായത്തിന്നംലമെൻ നയന ഞരമ്പിനെ

ബാധിച്ചുപോൽ! ഉടൻ നിശ്ചയിച്ചീടണം

രണ്ടിലൊന്ന്‌; ‘ഇനി ഡൈ വേണോ ഐ വേണോ’

ഇണ്ടലോടെ ഞാൻ ‘ഡൈ’ വിട്ട്‌ ‘ഐ’യിലായ്‌

ആസ്പത്രിവാസവും റെസ്‌റ്റും കഴിയവേ

ബ്ലാക്കുപോയ്‌, ചെമ്പായി, വന്നു വെൺചാമരം

കണ്ണാടി തന്നിലായെൻ മുടി കാണവേ

ഖിന്നനായ്‌; പിന്നെ പ്രസന്നനായ്‌ ‘കാണാലോ!’

ബസ്സു കാത്തു ഞാൻ നിൽക്കുന്നു ജംഗ്‌ഷനിൽ

കോളേജുവിട്ടെത്തീ പീക്കിരിപ്പിള്ളേര്‌ഃ

‘അയ്യോടീ നമ്മുടെയേട്ടന്റെയച്ഛനെ

ക്കണ്ടീലയോ? എത്ര സാമ്യം ഇരുവർക്കും!’

മോഹൻ ചെറായി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.