ഉണ്ണാതെയോടുന്നേരം
ഉണ്ണിയോടമ്മ ചൊല്ലി ഃ
‘ഓടല്ലെയൊരോദിക്കിൽ
തോറ്റിവൾ മാറും മട്ടിൽ
ചോറ്റുകിണ്ണം കയ്യേന്തി
ഓടേണ്ടേ ഞാനും കൂടി?
തല്ലുവാങ്ങും നീയുണ്ണി
ചോറുതെല്ലും വേണ്ടെന്നോ?
പൈമ്പാലും കുഴച്ചല്ലേ
പൈതലേ നീട്ടുന്നൂ ഞാൻ’
നീട്ടിക്കുറുക്കിക്കൊഞ്ചും
നാലഞ്ചു വാക്കിൽ ചെക്കൻ
വീണുരുണ്ടും കരഞ്ഞും
കാര്യമൊപ്പിക്കും കളളൻ.
തായ്‌ചൊല്ലുകേട്ടിട്ടും നീ
ചാരത്തു വന്നീലല്ലോ
മിണ്ടില്ല, മിണ്ടില്ലൊന്നും
ഞാനല്ല, ഞാനല്ലമ്മ!
ഓടിത്തളർന്നോരുണ്ണി-
ക്കുട്ടനെത്തല്ലുന്നവൾ
വായ്‌ക്കുന്ന നോവും പേറി
വീർപ്പിട്ടു നിൽക്കുന്നുണ്ണി.
അമ്മ പോയാലാരെന്നായ്
അക്കുഞ്ഞിനുളളം നീറി
ഏങ്ങിയിട്ടാരായുന്നു
‘എന്റമ്മയല്ലേ അല്ലേ?
എണ്ണിപ്പെറുക്കിച്ചൊന്ന
ചോദ്യത്തിൽ പാവമമ്മ
വീണുപോയുണ്ണിക്കവൾ
നൽകുന്നു നൂറുമ്മകൾ.