അകലെ നിന്നെങ്ങോ പറന്നുവന്നെന്നുടെ
പൂമുളം ചില്ലയിൽ കൂടുകൂട്ടി.
പാലും പഴങ്ങളും സ്‌നേഹവും നൽകി ഞാൻ
എന്റെ പൊന്നോമനയായ് വളർത്തി
ഒത്തിരി സ്‌നേഹിച്ചു ഒത്തിരി മോഹിച്ചു
എന്നെന്നുമെന്റേതു മാത്രമായി
ഒരിക്കലുമെന്നെ പിരിഞ്ഞീടുകില്ലെന്നു
വ്യർഥമായ് മോഹിച്ചു പോയി ഞാനും
തേനും വയമ്പും നിനക്കേകി ഞാനെന്നുടെ
ജീവനായ് നിന്നെ വളർത്തിയില്ലേ
ഒത്തിരിയേറെ പിണക്കങ്ങളും പിന്നെ
ഒത്തിരിയേറെ ഇണക്കങ്ങളും
സ്‌നേഹിച്ചു തീരുവതിൻ മുൻപേയെന്നുടെ
പൂമുളം കൂടുവിട്ടകന്നുപോയ് നീ
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കൊരു
പൂമുളം ചില്ലയിൽ കൂടുകൂട്ടാം
പിരിയുവാൻ വയ്യെനിക്കത്രയോ സ്‌നേഹിച്ചു
എന്തിനാണെന്നെ നീ വിട്ടകന്നു.