ഇല്ല മറന്നീല, യോമലേ നിന്നെ ഞാ-
നില്ല, മറന്നീല, തെല്ലും
എന്നും സായന്തനസർക്കീട്ടിനായി ഞാ-
നിന്നും നടക്കുന്നു. സത്യം
ഞാനിടവഴിയിലൂടോടി വരുന്നതും
നോക്കി നിൽക്കുന്നൊരാനിൽപ്പ്!
പൂത്തുശോകത്തിന്നടിയിലടിമുടി
പൂത്തലഞ്ഞുള്ളൊരാനിൽപ്പ്!
ഇല്ല, മറന്നീലയോമലേ, നിന്നെഞ്ഞാ-
നില്ല, മറന്നീല, തെല്ലും
കത്ത് കൈമാറില, വാക്കു കൈമാറീല
കത്തിജ്വലിച്ചു നാം നിന്നു
ഉള്ളിലൊയെണ്ണങ്ങളെണ്ണിയെടുക്കുന്ന
കണ്ണുകളായി നാം നിന്നു
തൊട്ടടുത്താണ് നാം നിന്നതെന്നാകിലും
തൊട്ടീല, തോന്നീലാ, സത്യം
നിന്നെഞ്ഞാൻ തീണ്ടീലയെന്നതാണിന്നെന്റെ
ഒന്നാമതായ സന്തോഷം
ഇന്നുമാ നിൽപ്പെന്റെ കണ്ണിൽ തെളിയുന്നു
പൊന്നേ, നീപോയീല, യിന്നും
എങ്കിരുന്താലും നീ വാഴ്‌കയെൻ ഹൃദയമേ
എങ്കിരുന്താലും നീ വാഴ്‌ക.