കൃഷ്‌ണാ, നീയെന്നെ അറിയുന്നുവോ?
നിന്റെ നീലക്കണ്ണുകൾ എന്നെ തിരയുന്നുവോ?
ഏകാകിയായിരുന്നു ഞാനെന്നും
എന്റെ ജീവന്റെ പൂർണത നിന്നിലാണോ?
ഇന്നെന്റെ കൗമാരകേളികളിലെന്നും
അനുരാഗമായി നീ വിടർന്നു നിൽക്കെ
ഒരു വേണുഗാനവും എന്റെ സ്വപ്‌നങ്ങളും
പൂവാംകുറിഞ്ഞിയായ് പൂത്തുനിൽക്കും
യമുനാതീരത്ത് വസന്തകാലങ്ങളിൽ
ഒരു രാധയായ് ഞാൻ മാറിയെങ്കിൽ
ദേവാങ്കണങ്ങൾ നിറഞ്ഞ വാനിലെന്നും
ഒരു സ്‌നേഹമധുപാത്രം നീട്ടിയെങ്കിൽ
വെറുതെ ഈ ചിന്തകൾ, ആശവസന്തങ്ങൾ
ഒരു മയിൽപ്പീലിയായ് ഞാൻ ഉണർന്നുവെങ്കിൽ
തിരുമുടിക്കെട്ടിൽ അണയാൻ ഒരിത്തിരി
കരുണതോന്നീടുകെൻ സ്‌നേഹരൂപാ.