സ്‌നേഹിച്ചിടുമ്പോളറിയുന്നു
ഗുരുദേവാ
സ്‌നേഹത്തിൻ വിലയും-ഈ
ജീവിതമൂല്യവും
മണ്ണായ് മറഞ്ഞെങ്കിലും
ഈ മണ്ണിലോരോ തരികളിലും
മനുഷ്യന്റെ സിരകളിൽ
ഹൃദയത്തിലും
ദീപമായ് തെളിയുന്നു അങ്ങുതൻ
അദ്വൈത അനശ്വരമന്ത്രം.
‘അവനവനാത്മസുഖത്തിന്നാചരിക്ക
യപരന്നാത്മസുഖത്തിന്നായ് വരേണം’
മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉണ്ടത്രെ.
ഒരു ദൈവത്തെപ്പോലും
ഞങ്ങൾ കണ്ടതില്ല.
അമ്പലശ്രീകോവിലിൽ
വാഴുവാനർഹൻ നീ പിന്നെന്തേ
അമ്പലമുറ്റത്തെക്കാവൽക്കാരനായ്
മാറി നിൽക്കുന്നു.
അങ്ങുതൻ ജീവിതകഥയിൽ
മായാജാലമില്ല-നാറുന്ന കഥയില്ല
മരിച്ചിട്ടുയിർത്തെഴുന്നേറ്റില്ല-നീ
പതിനാറായിരത്തെട്ടു ഭാര്യമാരെ വേഴ്‌പതില്ല
സംശുദ്ധനായ ദൈവം ആരെന്നുകേട്ടാൽ
നിസ്സംശയം ഞാൻ ചൊല്ലും ശ്രീഗുരുദേവനെന്ന്
ഒന്നിനോടൊന്നു മെച്ചം ജാതികൾ തമ്മിൽ
അന്യൻ എന്നെക്കാളേറെ മെച്ചം എന്നു നീ ചൊല്ലി
അതിനാലങ്ങു ചൊല്ലീ-
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
പുണ്യപുമാനാം ശ്രീനാരായണാ
അങ്ങുതൻ ദിവ്യപാദം പതിഞ്ഞ കേരളമെവിടെ
ജാതിമതദ്വേഷമില്ലാതേവരും
സോദരത്വേന വാഴുന്ന മാതൃകാ കേരളം
വെട്ടിപ്പിടിക്കുന്നൂ ധനവും സ്ഥാനമാനങ്ങളും
എന്തിനിതെല്ലാം നീ കാണുന്നു ഗുരുവേ
വന്ദനം, വന്ദനം ഗുരുവേ വന്ദനം
അവസാന സ്‌പന്ദനം നിലക്കുവോളം വന്ദനം.