കേരളദേശം, അനന്തപുരിയിൽ
ചെമ്പഴന്തിഗ്രാമം, ആ ഗ്രാമത്തിൽ
ഭൂജാതനായ്, ശിശു-ശ്രീഗുരുദേവൻ
നൂറ്റമ്പതാണ്ടുകൾക്ക് മുന്നായ്
പൊന്നിൻ ചിങ്ങമാസത്തിൽ
ചതയ നക്ഷത്രം വന്നണഞ്ഞു-സുദിനം
ചെമ്പഴന്തി-ചെറുഗ്രാമം-ചെറുകുടിലിൽ
ചെറിയൊരു ശ്രീ ദീപം തെളിഞ്ഞു... പൊൻചിലങ്കനാദം
ചെറുതും വലുതുമായ് പറയാനേറെ
‘ചെപ്പുതുറന്നാൽ’... വാക്കുകളില്ലാ...
അത്രയുമെത്രയും കണ്ടെത്തണം നിഘണ്ടുവിൽ
വർണിക്കാൻ, ഏറ്റവും പ്രിയനാം ശ്രീ ഗുരുദേവൻ
നൂറ്റമ്പതു ജന്മദിനങ്ങൾ, ജന്മനാളുകൾ, കടന്നുപോയ് സംഭവബഹുലമായ്
ജനഹൃദയത്തിൽ ഇന്നിതാ നിൻ ജന്മനാൾ എത്രയോ ധന്യം-അനശ്വരം!
ജ്ഞാനിയായ ദേഹം. വിപ്ലവത്തിൻ പ്രവാചകൻ പ്രമുഖൻ ഗുരുക്കളിൽ
‘ഭ്രാന്താലയ’ കേരളത്തിൻ അജ്ഞതയകറ്റിയ നായകൻ
ആൽമരം കണക്കെ പടർന്നു പന്തലിച്ചു നിൽപൂ-ജനഹിതം
മേൽക്കുമേൽ ഏറി...
സംസ്‌കൃതപാണ്‌ഡിത്യമോ, അപാരസാഗരം കണക്കെ
അതിന്നാഴവും പരപ്പും അറിവാർന്നോരുണ്ടോ ഇഹത്തിൽ
തത്വചിന്തകൾതൻ ചക്രവർത്തിയോ അങ്ങ് മഹാഗുരുവേ
നീ താൻ പ്രചോദനം ഏവർക്കുമിവിടെ-നിശ്ചയം!
‘സംഘടിച്ചു ശക്തരാകുവിൻ’ വിദ്യകൊണ്ടു പ്രബുദ്ധരാകുവിൻ‘
വല്ലഭാ..! നീയല്ലോ വിദ്യയും വെളിച്ചവും, ജ്ഞാനവും ശക്തിയും!!
അറിവിന്റെ ശ്രീകോവിലല്ലോ... നിൻ ദീർഘദൃഷ്‌ടികൾ
കൂരിരുട്ടിൽ കിടന്നോരു ലോകത്തെ
ഗുരുവിൻ ചൈതന്യദർശനങ്ങൾ തഴുകി ഉണർത്തി
ചൂടും വെളിച്ചവുമേകിയല്ലോ
നീയല്ലോ സത്യവും-ഭക്തിയും, നീയല്ലോ ഏതിനും അനുസ്യൂതമാം ഉറവിടം
ശ്രീബുദ്ധനും ക്രിസ്‌തുവും നബിയുമെല്ലാം നമുക്കേകിയ
സാരങ്ങൾ കൂലങ്കഷമായി ചിന്തിച്ചു പോയാൽ
’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‘
ജയിക്ക ഗുരുവേ... ജയ... ഗുരുദേവാ
പ്രണാമങ്ങളേറെ ഏറെ ഗുരുവേ, ശ്രീ ഗുരുദേവാ നമസ്‌തുതേ