പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

പ്രകാശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആനന്ദൻ ചെറായി

സത്യസൗന്ദര്യത്തിന്റെ

സാത്മിക പ്രതീകമേ,

നിത്യമീ പ്രപഞ്ചത്തെ-

ത്തഴുകും പ്രകാശമേ,

ജീവജാലങ്ങൾക്കെല്ലാം

ചൈതന്യം പകരുന്ന

ദിവ്യമാം സ്നേഹോഷ്മള

ജ്യോതിസ്സേ, നമസ്‌ക്കാരം!

അനന്ത വിദൂരമാം

വിയൻ മണ്ഡലത്തിലെ

കനകോജ്വല സ്വപ്ന

സൗധം വിട്ടിറങ്ങിയ

സ്വാതന്ത്ര്യ സന്ദേശത്തിൻ

ദീർഘസഞ്ചാരപ്രിയാ,

പാതയിൽ പ്രഫുല്ലമാം

പൂവുക, ളുദാരമായ്‌

വിതറി, യനുസ്യൂത-

മാത്മപുണ്യ സൗഭഗം

ചൊരിഞ്ഞു, ധീരോദാത്താ,

നീയണഞ്ഞിടുന്നേരം;

അകമാകവേ തിങ്ങും

ഭയഭാണ്ഡവും പേറി-

യകലെ യൊളിക്കുവാൻ

വെമ്പുകയല്ലോയിരുൾ!

(ദീപിക തെളിയാത്ത

വീടുകൾക്കെന്തൈശ്വര്യം?

പാപികൾക്കായിത്തീർത്ത

തമസ്സിൻ തടവത്‌!)

അന്തിയിൽ പടിഞ്ഞാറേ-

ച്ചക്രവാളക്ക്യാൻവാസ്സിൽ

കാന്തി ചിന്തിടും ചായ

ച്ചിത്രവേലകൾ ചെയ്യും

സർഗ്ഗഭാവനയുടെ-

യുന്നത പ്രഭാവമേ,

സ്വർഗ്ഗ സങ്കല്പത്തിന്റെ

ദർശന സൗഭാഗ്യമേ,

മാരിവില്ലൊളിയുടെ

സപ്തവർണശോഭയാൽ

പാരിനു നേത്രാനന്ദ

വേഷഭൂഷകൾ ചാർത്തി

മനസ്സിൽ ഹർഷോന്മാദം

പൊൻമയിൽപ്പിഞ്ഞ്‌ഛം നീർത്തി-

യനഘോൻമേഷ മന്ദ്ര

നടനം ചെയ്യിപ്പോനേ,

വിരിഞ്ഞു വിരാജിക്കും

വാസരമലർക്കുല

തിരിനാളങ്ങൾ നീട്ടും

നിൻമയൂഖ മാലകൾ

കണികണ്ടുണരുവാൻ,

പിന്നെയെൻ ഹൃദന്തത്തിൻ

മണിവീണ മീട്ടുവാൻ,

വന്നാലും പ്രകാശമേ!

ആനന്ദൻ ചെറായി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.