പാഞ്ഞിടുന്നു ഞാൻ പാതയിലൂടവെ
പാട്ട് മറന്നൊരെൻ പൈങ്കിളിക്കൂടുമായ്
ഏറെനാളായീ വഴിത്താരയിൽ
എന്റെ പൊൻകിളി മിണ്ടാതെയായിട്ട്
കാഴ്‌ചയോരോന്നു കാണവേ കരളിനെ
കോർത്ത് മെല്ലെ വലിക്കുന്നു ചൂണ്ടയിൽ
പേർത്ത് പതുങ്ങി പോകുന്നു ഞാനെന്റെ
നേർത്ത ചിന്തതൻ തേരേറിയങ്ങനെ!
പാറപോലെ പദമൂന്നിനിൽക്കുവാൻ
പോയിടുന്നു റോക്കറ്റുപോലെ ഞാൻ
അപ്പോഴൊക്കെയെൻ പൈങ്കിളിക്കൊന്നുമേ
അന്നമില്ലാത്ത നാളുകളല്ലയോ
പിന്നെയെങ്ങനെ പാടുമെന്നോമന
പിഞ്ചുനാവനക്കീടുന്നതെങ്ങനെ
കെഞ്ചുവാനറിവീലൊരിക്കലും
കൊഞ്ചുവാൻ മാത്രം ശീലിച്ചതല്ലയോ.
ഈർച്ചയുണ്ടെനിക്കീവിധമാകുവാൻ
തീർത്തിയില്ലപൊറുക്കുകയേവരും
എൻ കിളിക്കെന്നുമമൃതേത്തു നൽകി-
യീ, വിഹായസ്സിൽപ്പറത്തി ഞാൻ പാടിക്കും.