അയാൾ കുട്ടിയായിരിക്കുമ്പോൾ പാടവരമ്പിലെ പൂക്കളോട് കിന്നാരം പറഞ്ഞും കൈത്തോടിനോടു സല്ലപിച്ചുമാണ് പള്ളിക്കൂടത്തിൽ പോയിരുന്നത്. അവിടെ അനന്തൻമാഷിന്റെ കണിശതയും ഏലിയാമ്മ ടീച്ചറുടെ ശ്രദ്ധയും സഹപാഠികളുടെ സഹഭാവവും കൂട്ടിനുണ്ടായിരുന്നു. തനിക്കുതാൻ പോന്നവനായി വളർന്നപ്പോൾ തന്റെ മകനും ഇതൊക്കെ കൂട്ടാവണമെന്ന് അയാൾ ആശിച്ചു. പക്ഷെ ഓർമ്മയുടെ വഴികളിൽ നിന്നല്ലാതെ ആരെയും കാട്ടിക്കൊടുക്കാൻ അയാൾക്കായില്ല.