കുടവുമായി ഘട്ടിന്റെ പടികളിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ വിസ്‌മൃതിയിലേയ്‌ക്കു മടങ്ങിയവരുടെ മുഖങ്ങൾ തെളിഞ്ഞു. അച്‌ഛൻ, അമ്മ, സഹോദരങ്ങൾ, കാമുകിമാർ... ഓരോ പടികളിലും ഓരോരുത്തർക്കായി അയാൾ സ്‌നേഹത്തിന്റെ ബലി തീർത്തു. അവസാനത്തെ പടിയിൽവച്ച് അയാൾ ഭാര്യയുടെ സ്‌പർശമറിഞ്ഞു.
കാലെടുത്തുവയ്‌ക്കാൻ അടുത്ത പടിയില്ലല്ലോ എന്ന ബോധവും കുടത്തിലെ ചിതാധൂളികളുടെ ഭാരവും അയാൾക്ക് അസഹനീയമായി തോന്നി. ജലരാശിയിലേയ്‌ക്കു മിഴിയോടിച്ചുകൊണ്ട് തന്റെ മരണവും പേറിയുളള യാത്ര തുടങ്ങിയിട്ട് എത്രകാലമായെന്ന് ഒരു നിലവിളിയോടെ പിന്നെ അയാൾ ഗണിച്ചെടുക്കാൻ തുടങ്ങി.