വയനാട്ടിലെ ഒരുൾഗ്രാമത്തിലെ പോസ്‌റ്റാഫീസിലെ അഞ്ചലോട്ടക്കാരനായിരുന്നു ഒണക്കൻ. താലി കെട്ടിയ കല്യാണപ്പെണ്ണിനെപ്പോലെ 21 വർഷം അരുമയായി കാത്തുസൂക്ഷിച്ച മെയിൽ ബാഗ് മെയിൽബസ്സ് വരുന്നതോടെ അവന്റേതല്ലാതാവുന്നു. അത്തരമൊരു ജീവിതം അവന് താങ്ങാനാവുമായിരുന്നില്ല. കാടിന്റെ മകനായ ഒണക്കനെ ആന പേടിപ്പിക്കുന്നുണ്ടെങ്കിലും ഉപദ്രവിക്കുന്നില്ല. സ്വന്തം ജീവിതപരാജയമായി അവൻ കാണുന്ന മെയിൽ ബസ്സിന്റെ മുമ്പിൽ ചാടി അവൻ മരിക്കുന്നു. പുരോഗതി എന്നു നാം വ്യവഹരിക്കുന്ന പലതും കടന്നുവരുമ്പോൾ തൊഴിലും ജീവിതസാഹചര്യങ്ങളും നഷ്‌ടപ്പെടുന്ന അനേകരുടെ പ്രതിനിധിയാണ് ഒണക്കൻ.