ആധുനികോത്തരതയുടെ പുമൂഖത്ത് അച്ഛൻ ശില. ശില പോലെ അമ്മ. പിന്നെ മകനും. “പത്തുമാസം നിന്നെ ചുമന്നു. നാലു വയസ്സുവരെ എന്റെ പാലല്ലേ നീ കുടിച്ചത്?” കണക്കിൽ അമ്മ പൊട്ടി.
അച്ഛൻ അചലൻ.
മകൻ ശാന്തം. “ചുമട്ടുകൂലി നേരത്തെ അയച്ച ഡ്രാഫ്‌റ്റിൽ ഉൾപ്പെടും. പാൽപ്പണം ഉടനെ അയക്കാം. എനിക്ക് തിരക്കുണ്ട്.”
അച്ഛൻ ഉരുകി. വീണ്ടും ഉറഞ്ഞുഃ “മകനേ, മറ്റൊരു കടമ കൂടി തീർക്കാനുണ്ട്. പ്രൊഡക്ഷൻ കോസ്‌റ്റ്. അത് ഞാൻ തന്നെ തീർത്തുകൊള്ളാം”.
-മകൻ പുറത്തേക്ക് ഒഴുകി. അമ്മ നിന്നു കത്തി. അഗ്നിയായി.