ഏറെ നേരത്തെ മുട്ടലിനു ശേഷമാണ് ഞാൻ വാതിൽ തുറന്നത്. തുറന്നതും ഞാൻ നോക്കിയത് എന്റെ ശത്രുവിന്റെ മുഖത്തായിരുന്നു. എന്നെ കുറ്റപ്പെടുത്താനും കൊച്ചാക്കാനും എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനുമായിരിക്കും അയാൾ വരുന്നത്. എന്റെ ഉള്ളിലുള്ള രോഷം ആളി. എന്നാൽ അയാളുടെ പെരുമാറ്റം അത്ഭുതകരമായിരുന്നു. അയാൾ എന്നെ പുകഴ്‌ത്തി. എന്റെ കഴിവുകൾക്കു വേണ്ടത്ര അംഗീകാരം കിട്ടാത്തതിൽ സങ്കടപ്പെട്ടു. ഇത്രയും കാലം എന്നെ മനസ്സിലാക്കാൻ കഴിയാഞ്ഞതിൽ പശ്ചാത്താപം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഒടുവിൽ എന്നെ അയാൾ കീഴടക്കിയത്. അയാളുടെ പ്രശംസയിൽ ഒരു ബലൂൺ പോലെ വികസിച്ച് ഒടുവിൽ ഞാൻ സ്വയമേ പൊട്ടിപ്പോവുകയായിരുന്നു.