പത്രപ്രവർത്തകനാവാൻ മോഹിച്ചു. പത്രമാപ്പീസിൽ ഇരുന്നുളള ജോലി വേണ്ടെന്ന് പത്രാധിപരായ ഗുരുനാഥൻ ഉപദേശിച്ചു. കൊമേഴ്‌സ് പഠിച്ചതിനാൽ ബാങ്ക് ടെസ്‌റ്റെഴുതാൻ നിർദ്ദേശിച്ചു. അങ്ങനെ ചെയ്‌ത് ബാങ്കിൽ കയറിപ്പറ്റി. പതിനാറുവർഷം കണക്കുകൂട്ടിയും ആരാന്റെ പണമെണ്ണിയും തളർന്ന് പുറത്തുചാടിയപ്പോൾ, ഹാ, മനസ്സിനെന്തൊരാശ്വാസം! ലക്ഷങ്ങൾ കണ്ടാൽ കണ്ണു മഞ്ഞളിക്കുന്നില്ല എന്ന ഒരു നേട്ടം കൂടിയുണ്ട് ബാങ്ക് ജീവിതത്തിന്റെ ശിഷ്‌ടപത്രത്തിൽ. എല്ലാറ്റിനും വെറും കടലാസുവില!
ഇപ്പോൾ ടെലിവിഷൻ ബിസിനസ്സ് ചെയ്‌തും (ടെലിവിഷൻ ബിസിനസ്സല്ല, ടെലിവിഷനിലെ ബിസിനസ്സ്) കുറേ വായിച്ചും കുറച്ചെഴുതിയും ഇങ്ങനെ കഴിയുമ്പോൾ ഒരു സുഖമൊക്കെയുണ്ട്. എനിക്കു തോന്നിയ സമയത്ത്, തോന്നിയത് ചെയ്യാനുളള ഒരു സ്വാതന്ത്ര്യത്തിന്റെ സുഖം. ഒരു വല്ലാത്ത തൃപ്‌തി.