കുറുമിപ്പെണ്ണ് മൈനാകക്ക് കണ്ണെഴുതി. മുടിയിൽ കാട്ടുപൂ കെട്ടി. കരിംഭൂതങ്ങളുടേയും മലദൈവങ്ങളുടേയും കണ്ണുടക്കാതെ കരിനൂൽ പൊട്ടിച്ച് കൊഞ്ചിച്ചു. മൈനാക പാടിയും ആടിയും മലയിറങ്ങി പുഴയിറങ്ങി കറുമ്പന്റെ തോളിലിരുന്ന് പളളിക്കൂടത്തിൽ പോയി. തറയും പറയും പറഞ്ഞു. കുറുമിയും കറുമ്പനും വിളക്കുവെട്ടത്തിൽ മൈനാകയെ കണ്ടു കൺകുളിർത്തു. മൈനാക പാടികേട്ട് പഠിച്ചത് കറുമ്പനും വേലക്കു പാടി.
‘കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...
അഞ്ചാമനോമന കുഞ്ചുവാണേ....’