കുറുമിപ്പെണ്ണിന് പേറ്റ് നോവ്....ഗർഭം പൂക്കാൻ നോമ്പ് നോറ്റ് പകലെണ്ണി, രാവെണ്ണി. കരനീലിയും ചാത്തന്മാരും ഭൂതപ്രേത പിശാചുക്കളും ഒടിയന്മാരും ഗർഭം തിന്നാൻ കാട്ടിനുളളിൽ കാത്ത് കിടന്നു. മാനത്ത് കാറും കോളും കൊണ്ടില്ല. കോരിച്ചൊരിഞ്ഞും പെയ്തില്ല. കുറുമിപ്പെണ്ണിന് കുളിര്. ചൂട് വെളളം അനത്തി മേലാകെ പിടിച്ചു. പൈലിയമ്മ ചന്തക്ക് പോയപ്പം ചീല വാങ്ങിയത് കീറി മുറിച്ചു. വെട്ടം വീഴണതിന് മുമ്പ് പൈലിയമ്മ കത്തി രാവി പൊക്കിളറുത്തു. കറുമ്പൻ മലകയറി മരം കേറി കൊണ്ട് വന്ന പെരുംതേൻ ചോരക്കുഞ്ഞിൻ നാവിൽ തൊട്ട് വിളിച്ചു. ‘മൈനാകെ...’