മൂർച്ചയുളള ബ്ലൈയ്‌ഡ് കമ്പനിയിൽനിന്നും പലിശയ്‌ക്കു കാശുവാങ്ങി, സ്വന്തം ജീവിതം എഴുതിത്തളളിയ ഒരു എളിയ കേരളീയനാണ് ഞാൻ. മകനെ ഒരുമുഴം കയറിൽ തൂക്കിയിട്ട്, മകളെ വിഷം കുടിപ്പിച്ച്, വാമഭാഗം എന്ന ലൈഫ്‌റ്റിസ്‌റ്റിനെ കെട്ടുതാലിയോടെ കിണറ്റിലെറിഞ്ഞ്-അങ്ങനെ ഗാർഹസ്‌ത്യം വിജയകരമായി പൂർത്തിയാക്കിയ ഞാൻ നിന്ന നില്‌പിൽ വേദാന്തിയായി. ജീവിതമേ, നീയെന്ത് എന്ന അടിയന്തിര പ്രമേയം നിലവിളിയായി ചുമന്നുകൊണ്ട് ഒരാശ്രമത്തിലേക്ക് ഞാൻ ഓടിക്കയറി. വരിഞ്ഞുമുറുക്കിക്കൊണ്ട് സന്യാസി വര്യൻ എന്നെ വരയൻ പുലിത്തോലിലേക്ക് മറിച്ചിട്ടു. എന്തുവരം വേണമെന്നായി. ക്രൈസിസ് മുന്നിലിട്ട് കരഞ്ഞപ്പോൾ ആത്മാവിനെ ഒന്നും ചെയ്യാൻ പറ്റില്ലെന്നായി സ്വാമി. പരിഹാരത്തിനു പകരമായി ഇത്തരം അലിഗറിയും സ്‌റ്റുപ്പിഡിറ്റിയുമൊന്നും വേണ്ടെന്ന് ഞാൻ. ആത്മകഥ ഞാൻ രോമാഞ്ചം സഹിതം സ്വാമിക്ക് കൈമാറി. പൊടുന്നനെ ഭാവം പകർന്ന സ്വാമി എഴുന്നേറ്റ് എന്നെ സ്വന്തം പീഢത്തിൽ പിടിച്ചിരുത്തി, സ്വയം ഒഴിഞ്ഞുമാറി. “ഇന്ന് നീ സ്വാമി ഞാൻ ലീവാണ്.” എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ സ്വാമി ഫ്രാങ്കായി ഃ “നിന്റെ കഥതന്നെയാണ് എന്റെയും. ഇന്ന് ഭാര്യാമക്കളുടെ കൊല്ലച്ചാത്തമൂട്ടാണ്; പിണ്‌ഡം വെക്കണം.