ആക്രി കച്ചവടക്കാരൻ മൂന്നാം തവണയും വീട്ടിലെത്തിയപ്പോഴാണ് രാമുണ്ണിമേനോൻ വേസ്‌റ്റുകൾ എടുത്തു വച്ചില്ലല്ലോ എന്ന് ഓർമ്മിച്ചത്. അയാൾ രണ്ട് തവണ വന്നപ്പോഴും മറ്റൊരു ദിവസമാകട്ടെന്ന് ആവർത്തിക്കുകയും ചെയ്‌തിരുന്നു. ഇനി എന്തുചെയ്യും?
വളരെക്കാലമായി ആലോചിക്കുന്നതാണ് പുസ്‌തക ഷെൽഫ് വൃത്തിയാക്കണമെന്നും, ആവശ്യമില്ലാത്തവ നീക്കം ചെയ്യണമെന്നും. ഇനി ഒഴിവ് പറയുന്നതിലെ അനൗചിത്യം രാമുണ്ണിമേനോനെ അസ്വസ്ഥനാക്കി.
അദ്ദേഹം ഷെൽഫിന്റെ മുകൾത്തട്ട് പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. രാമായണവും മഹാഭാരതവും ഭംഗിയായി വീണ്ടും തുടച്ചുവച്ചു. ജ്ഞാനപ്പാനയും, നാരായണീയവും, തകഴിയും, എസ്.കെ.പൊറ്റക്കാടും, എം.ടിയും, ചങ്ങമ്പുഴയുമൊക്കെ മുകൾതട്ടിലേക്ക് തിരിച്ചുകയറി.
പിന്നെ കൈയിൽ തടഞ്ഞത് മൂലധനവും, സിദ്ധാന്തവും പ്രയോഗവുമായിരുന്നു. മേനോൻ അവ ആക്രി കച്ചവടക്കാരന്റെ മുന്നിലേക്കെറിഞ്ഞു. പിന്നെയും വേസ്‌റ്റ് തിരയാൻ തുടങ്ങി.