രാജശേഖരൻ മുതലാളിയ്‌ക്ക് ഇരുപ്പുറയ്‌ക്കുന്നില്ല. മുറ്റത്തേയ്‌ക്ക് പായും പിന്നെ അകത്തേക്കോടും. മുതലാളിയുടെ വെപ്രാളം കണ്ട് ഓടിക്കൂടിയ നാട്ടുകാർ മൂക്കത്ത് വിരൽവച്ചു.
അച്ഛന്റെ മരണത്തിൽ മുതലാളിയുടെ മാനസിക നിലതെറ്റിയെന്ന് അവർ നൊമ്പരപ്പെട്ടു. മരണവാർത്ത കേട്ടവർ ബംഗ്ലാവിലേക്കൊഴുകി. മുതലാളിയും കുടുംബവും വരുന്നയാളുകളെ സ്വീകരിക്കുന്ന തിരക്കിലാണ്.
അപ്പോഴാണ് മാളികമുറ്റത്ത് ഒരു വീഡിയോകോച്ച് ടെമ്പോ ട്രാവലർ ബ്രേക്കിട്ടു നിന്നത്. അതിൽനിന്നും കൂട്ടനിലവിളിയോടെ ഒരുപറ്റം പെണ്ണുങ്ങൾ ഓടിയിറങ്ങി.
മുതലാളി ശാന്തനായി. രണ്ടായിരത്തിയഞ്ഞൂറ് രൂപയ്‌ക്ക് ഒരു മരണവീടിന്റെ പ്രതീതിയുണ്ടാക്കാൻ കഴിഞ്ഞ സംതൃപ്‌തി.