തൊമ്മി ഒരുപൊറി വിട്ടു. അത് ലൈവ് ടെലികാസ്‌റ്റ് ചെയ്യാൻ ‘കഴുതത്തല ചാനൽ’ക്കാരാണ് ആദ്യം എത്തിയത്. അത് മികച്ച രീതിയിൽ ശബ്‌ദലേഖനം ചെയ്‌തതിന് അവർ സ്വയംഭോഗം നടത്തി ആത്മനിർവൃതി നേടി.
മറ്റുളള ചാനൽക്കാർ ലൈവ് ടെലികാസ്‌റ്റിനുളള അവസരം ലഭിക്കാത്തതു കാരണം ആ മഹാസംഭവം എന്നുമുതൽ ചരിത്രത്തിൽ കാണപ്പെടാൻ തുടങ്ങിയെന്നും എത്ര മഹാന്മാർ ഇതുവരെ അത് ലോകത്തിന് നൽകിയിട്ടുണ്ടെന്നും അതു സമൂഹത്തിനുണ്ടാക്കുന്ന നന്മകളും അസ്വാസ്ഥ്യങ്ങളും മൂന്നാഴ്‌ചയോളം ഒരു മണിക്കൂർ വീതം യൂണിവേഴ്‌സിറ്റി പ്രഫസർമാരെക്കൊണ്ട് അവലോകനം നടത്തി. അവർ ആധുനികരീതിയിൽ ആയാസരഹിതമായി എങ്ങനെ പൊറിവിടാം എന്ന് വർത്തമാന തലമുറയെ പറഞ്ഞു മനസ്സിലാക്കുകയും ഭാവിതലമുറകൾക്കുവേണ്ടി അത് സി.ഡി. കാസറ്റിലാക്കി വെറും അൻപതുരൂപാ മുഖവിലയിട്ട് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്‌തു.
കേരള മന്ത്രിസഭ പലവട്ടം ഇതിന്റെ പ്രസക്തിയെക്കുറിച്ചും പാരമ്പര്യരീതിയിൽ ഇതെങ്ങനെ തുടരാമെന്നുളള ‘ഗോഗോ’ വിളികളിലും നിയമം പാസാക്കലിലും ശബ്‌ദമുഖരിതമായി. എല്ലാവരും പൊതുജനമദ്ധ്യത്തിൽ ചെയ്യാൻ മടിക്കുന്ന ഈ ലോകോത്തര കാര്യം തൊമ്മി നടത്തിയതിന് തൊമ്മിയെ വാനോളം പുകഴ്‌ത്തുകയും തൊമ്മിക്ക് ഓസ്‌കാർ അവാർഡിന് തത്തുല്യമായ ഒരവാർഡ് നല്‌കി ആദരിക്കുകയും ചെയ്‌തു.
തൊമ്മിക്ക് ഈ ഒച്ച ബഹളങ്ങളിലൊന്നും താല്‌പര്യമില്ലായിരുന്നു. എങ്കിലും ഒരുത്സവ പ്രതീതി നല്‌കിയതിനാൽ എല്ലാം കണ്ടും കേട്ടും രസിച്ചു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത് ആ വീരകൃത്യം നല്‌കിയ ആശ്വാസവും സമാധാനവുമായിരുന്നു.