മരണവീട്ടിൽ ആളുകൾ വന്നു പോയ്‌ക്കൊണ്ടിരുന്നു. ശോകമൂകമായ അന്തരീക്ഷം. ബന്ധുക്കൾ മരണപ്പെട്ട ആളിന്റെടുത്തും വീടിന്റെ പലഭാഗത്തുമായി ദുഃഖമമർത്തി നിൽക്കുന്നു.
അടക്കം പറച്ചിൽ...തേങ്ങൽ...! കട്ടിലിൽ കിഴക്ക് പടിഞ്ഞാറായി സമയം കാത്ത് കഴിയുന്ന മയ്യത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ്. വെളുപ്പിൽ കുളിച്ചു നിൽക്കുന്ന ശാന്തത...! ആരും വിങ്ങിപ്പൊട്ടുന്ന രംഗം.
“എടി... ആയിഷേ, നീ അറിഞ്ഞില്ലേ...! നമ്മുടെ പൊയ്‌കയിലേ ഖാലിദിന്റെ ഭാര്യ... ആ ഗൾഫുകാരന്റെ... അവളെയും... ഒരു ചെറുപ്പക്കാരനെയും ഒന്നിച്ച് ഖാലിദിന്റെ വീട്ടിൽവച്ച് രാത്രി 11 മണിയ്‌ക്ക് പിടിച്ചെന്ന്...!
ആയിഷയ്‌ക്ക് പെട്ടെന്ന് ദേഷ്യം വന്നു...! നിങ്ങളുടെ ഈ കുശുമ്പും ഇല്ലായ്മയും ഇനിയും നിറുത്താറായില്ലേ... നിങ്ങൾ കണ്ടോ...? ശരിയായ വിവരം അന്വേഷിക്കാതെ ഒരു കുടുംബം താറുമാറാക്കരുതെ.. ആ പെൺകൊച്ചിനോടുള്ള ശത്രുതകൊണ്ട് അവന്റെ അവന്റെ ആൾക്കാർ പറ്റിച്ച പണിയെന്നാണ് ഞാൻ മനസ്സിലാക്കിയത്. ഉപകാരമില്ലെങ്കിലും ഉപദ്രവിക്കരുതെ, പിന്നെ ഇതൊരു മയ്യത്തു വീടാണെന്ന ഓർമ്മവേണം.