മകൾ കോളേജിൽ അഡ്‌മിഷൻ കിട്ടിയ സന്തോഷത്തിനാണ് കൂട്ടുകാർക്കൊപ്പം ആദ്യമായി കുപ്പി പൊട്ടിച്ചത്. അവൾ ഒന്നാം ക്ലാസ്സോടെ വിജയിച്ചപ്പോഴും സന്തോഷം പങ്കിട്ടു. പിന്നീടൊരൊത്തുചേരൽ അവളുടെ വിവാഹതലേന്നായിരുന്നു. അന്നയാൾ അല്‌പം കൂടുതൽ സന്തോഷിച്ചു. അയാൾ മയങ്ങിയപ്പോൾ കൂട്ടുകാർക്ക് ദംഷ്‌ട്രകളും കൈകാൽ നഖങ്ങൾക്ക് മൂർച്ചയും കൂടി. അവർ കാട്ടുമൃഗങ്ങളായി രൂപം പ്രാപിച്ചു. മകളുടെ ശരീരമാസകലം പോറലേറ്റതും അവളുടെ ദീനരോധനവും അയാളറിഞ്ഞില്ല. പിറ്റേന്ന് അവളുടെ ചിതയിൽ അണയാൻ കാത്തുകഴിയുന്ന നെരിപ്പോടുകളിൽ ഇറ്റുവീഴുന്ന കണ്ണീർതുളളികളിൽ ഉടയുന്ന കുപ്പികളുടെ ശബ്‌ദം. ദുഃഖം മറക്കാൻ കൂട്ടുകാർ പൊട്ടിച്ച കുപ്പി ശക്തിയോടെ പിടിച്ചു വാങ്ങി അയാൾ മോന്തിക്കുടിച്ചു.