ബസ്സിറങ്ങുന്നിടത്തു തന്നെ ഒരാൾക്കൂട്ടം. ആളുകളുടെ കാലുകൾക്കിടയിലൂടെ ഒരു വൃദ്ധന്റെ ക്ഷീണിച്ച ശരീരം അയാൾ ഒരു നോക്കു കണ്ടു. വീട്ടിലെത്താനുളള തിരക്കിൽ അത്രയേ നോക്കിയുളളൂ.
ടി.വി. കാഴ്‌ചകളുടെ പുളിപ്പിൽ നിന്നും വളരെ വൈകി കിടപ്പുമുറിയിലേക്കു ചെല്ലുമ്പോൾ ഭാര്യ കിടക്ക തട്ടിക്കുടയുന്നേ ഉളളൂ. ബെഡ്‌ഷീറ്റിന്റെ തലപ്പ് ബഡ്‌ഡിന്റെ അരികിലൂടെ തെറുത്തു കയറ്റുന്നതിനിടയിൽ ഭാര്യ പറഞ്ഞുഃ
“രാവിലെ ആശുപത്രിയിൽ പോയ നിങ്ങളുടെ അച്ഛൻ ഇതുവരെ വന്നിട്ടില്ല...”
ഉറക്കച്ചടവു നിമിത്തം ആ സംശയം അയാളെ ബാധിച്ചില്ലെന്നു തോന്നുന്നു. മുറിയിലെ വെളിച്ചം ഒരു ആന്തലോടെ കെട്ടു.