ഒരു മഞ്ഞുപൊഴിയുന്ന രാവിൽ
നീയെന്നെ തേടിവന്നു.
നീയെന്നിൽ കുളിരായ് കനവായ്
ഒരു മഞ്ഞുതുളളിയായ് നിറഞ്ഞുനിന്നു.
നിന്റെ പുഞ്ചിരിക്ക്
നിലാവിന്റെ പരിശുദ്ധി
നിന്റെ വെളളാരം കണ്ണുകളിൽ
തിളങ്ങുന്നതെന്റെ മുഖമാണോ?
ആ കണ്ണുകളിൽ സ്‌നേഹത്തിന്റെ
വാഗ്‌ദാനങ്ങളുണ്ടായിരുന്നു.
ഏകാന്തമാമെന്റെ യാമങ്ങളിൽ
നീയെന്നെ കുളിരണിയിച്ചുവോ
എല്ലാം കൊണ്ടും നിന്റെ സാമീപ്യം
എനിക്കൊഴിച്ചുകൂടാനാവാത്തതായ്...
നീയെന്റെ പ്രിയനെന്നും
മായാത്ത മഴവില്ലെന്നും
ഞാൻ വ്യാമോഹിച്ചു.
പിന്നീടെപ്പോഴോ മിഴികൾതുറക്കവെ
നീയെന്റെ മുന്നിലുണ്ടായിരുന്നില്ല.