മുകിലിൻ വാതിൽപടിയിലിരുന്നവൾ
പെരുമഴ പെയ്യാൻ മോഹിച്ചു
അകലെക്കാണും സൂര്യനെനോക്കി
ഇരുളിൽ പോകാൻ യാചിച്ചു
ഇടമുറിയാത്തൊരു മുകിലിൻ പല്ലവി
മഴയായ് കാണാനാശിച്ചു
തെരുതെരെ പെയ്യും മഴമകൾതാളിൽ
കവന കലാംബുധി സൃഷ്ടിച്ചു
ചിലപരിചിതമൊരു മഴവിൽക്കീറിനെ
അഴകിൽ വാനം വിരചിച്ചു.
കരളിൽ ബാല്യക്കുതുകം നിറയും
കളി വള്ളത്തിൽ മേളിച്ചു
വന്മരശാഖകളുന്മദമോദം
മഴമയിലാട്ടം വീക്ഷിച്ചു
ഇലകളിൽ ജലദല മുകളിലുമാർദ്രം
മമ മനമോദ മഴസ്പർശം