ഇടവക്കരിംകോളിലിറയത്തു പെയ്യുന്ന
പുതുമഴത്തുളളി പോൽ സ്നേഹം
ഒരു പാടുനോവുമ്പൊളിടനെഞ്ചു ചേർത്തമ്മ
മുടിയിൽ പരതുന്ന പോലെ!
നെറുകയിലിറ്റു വീഴുന്ന കണ്ണീർത്തുളളി
പെരുമഴയായ് പെയ്‌ത പോലെ!
ഇടയ്‌ക്കിടറുന്ന നിശ്വാസമിടവിട്ടുവെട്ടുന്നൊ
രിടിമുഴക്കം കേട്ടപോലെ!
അകലെക്കടവിലണയുന്ന പഥികന്റെ
പദനിസ്വനം കേട്ടപോലെ!
തുഴയുന്ന പങ്കായമുയരോടു ചേർത്തു
കൊണ്ടുയരും പ്രതീക്ഷകൾ പോലെ!
ഇടറിത്തെളിയുന്ന നാളത്തിനാൽ കുഞ്ഞു
മെഴുതിരിയുരുകുന്ന പോലെ!
ഇനിയുമെത്തീടാത്തൊരച്ഛനെക്കാത്തു
ഞാനിറയത്തു ഞാന്നു കിടപ്പൂ....
പശിതിന്ന സന്ധ്യയിതിലമരും പ്രതീക്ഷകൾ
വയറിനാൽ ചേർത്തു കൊണ്ടമ്മ
തുടകളിൽ തട്ടിപ്പുരാണപ്പെരുമകൾ
തുടികൊട്ടിപ്പാടുന്നതമ്മ
പൊതിയുന്നു സ്നേഹമാംകീറപ്പഴ-
ത്തുണിച്ചുരുളാൽ കുരുന്നു ബാല്യത്തെ!