‘ഗ്രാമം’ മാസിക എറണാകുളം പട്ടണത്തിൽ എന്നെത്തേടിയെത്തി. പട്ടണത്തിലെത്തുമ്പോഴാണ് ‘ഗ്രാമ’ത്തിന്റെ മഹത്വമറിയുന്നത്. ‘തിരുനെൽഊരിനെ’ ശരിക്കും മനസ്സിലാക്കാൻ ‘ഗ്രാമ’ത്തിനല്ലേ കഴിയൂ. വിജയാശംസകൾ. - ചെമ്മനം
ഗ്രാമത്തിന്റെ ഒന്നുരണ്ട് മുഖക്കുറിപ്പുകൾക്ക് ഞാൻ വിയോജിപ്പ് എഴുതിയിരുന്നു. എന്നാൽ പത്രാധിപർ അതു മാറ്റിവച്ച് ഒരുപാടുപേരുടെ മുഖസ്‌തുതിമാത്രം ചേർത്തത് ശരിയായോ? ഞാനെഴുതിയത് ചേർത്ത് എന്റെ പേരച്ചടിച്ചു കാണാനുളള ആഗ്രഹം കൊണ്ടല്ല എഴുതിയത്. പത്രാധിപൻമാർ എഴുതുന്നത് മുഴുവൻ ശരിയെന്നും അതുതന്നെയാണ് വായനക്കാരന്റെ ശരിയെന്നും ശഠിക്കുന്നത് ശരിയോ?
(മുഖക്കുറിപ്പ്-പത്രഃ അഭിപ്രായം മാത്രമാണ്) - സജിത് കെ.കൊടക്കാട്ട്
ഗ്രാമം കിട്ടി. ജിനചന്ദ്രൻ, ഹരിദാസ്, വയല എന്നിവരുടെ കവിതകൾ ഇഷ്‌ടമായി. മുഖക്കുറിപ്പിലെ തീപ്പൊരികൾ അണയാതെ ആളിക്കത്തട്ടെ. അഭിനന്ദനങ്ങൾ. - ജിജോ രാജകുമാരി
ജിനചന്ദ്രൻ ചോമ്പാലയുടെ ഒരു “കുത്തും കോമയും” എന്ന കവിത നന്നായിട്ടുണ്ട്. - സോളി സോളമൻ
മുയ്യം രാജന്റെ ‘തെണ്ടികൾ’, മൂർക്കോത്ത് ബാലചന്ദ്രന്റെ ‘ബെറ്റ്’, ശിവജീവയുടെ ‘പപ്പേടത്തി’ എന്നിവ ഹൃദ്യമായിരുന്നു. ആദ്യവായനയിൽ കുത്തും കോമയും, പപ്പേടത്തി, പടയോട്ടം, കലികാലം എന്നിവയാണ് ശ്രദ്ധയിൽപ്പെട്ടത്. - ശങ്കരൻ കോറോം
മുഖക്കുറിപ്പ് വ്യത്യസ്‌ത അഭിപ്രായമില്ല. പുസ്‌തകങ്ങൾ ജനിക്കുക തന്നെയാണ് വേണ്ടത്. അല്ലാതെ ജനിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഞെക്കിപ്പഴുപ്പിച്ചതിന് എപ്പോഴും സ്വാദ് കുറയുമല്ലോ. - ശശികുമാർ സോപാനത്ത്
പ്രസാധകന് പണക്കിഴി നൽകി പുസ്‌തകമിറക്കുന്നവരും, പുസ്‌തകത്തിന്റെ പബ്ലിസിറ്റിക്ക് സ്വാർത്ഥ സ്വാധീനങ്ങളുപയോഗിക്കുന്നവരും ഗൗരവ വായനയ്‌ക്ക് എന്തു സംഭാവനയാണ് നൽകുന്നത്. - ജോയ്‌മാത്യു നീലഗിരി