നൂലേലിമാസ്‌റ്റർ, കാവശ്ശേരി
വ്യത്യസ്തത പുലർത്തുന്ന മുഖലേഖനങ്ങൾ ശ്രദ്ധേയം. ചിലതു ചൊടിപ്പിക്കും, ചിലവ ചിന്തിപ്പിക്കും. ‘മരണചിന്ത ആയുസ് വർദ്ധിപ്പിക്കും’ എന്ന നിഗമനം അർദ്ധസത്യം മാത്രമല്ലേ? അല്ലെങ്കിൽ ‘പുനരപി ജനനം പുനരപി മരണം.........“ ഇത്യാദി ചിന്തകളുടെ അവതാരകനായിരുന്ന ശങ്കരാചാര്യർ അല്പായുസ്സാവുമായിരുന്നോ?
മണിക്കവിത ഗംഭീരം. രാജേന്ദ്രൻ വയല, സബീഷ് ഗുരുതിപ്പാല, രാജി ദിനേശ്, ഷാബു.എസ്.ധരൻ, പി.ഐ.ശങ്കരനാരായണൻ തുടങ്ങിയവരുടെ രചനകൾ ഇമ്പമുളളവതന്നെ. ”ഗ്രാമം കണ്ടാലെല്ലാം കണ്ടു“.
കമലാക്ഷൻ വെളളാച്ചേരി
ഗ്രാമം ഒക്‌ടോബർ ലക്കത്തിലെ സജീവമായ മരണചിന്തകളാണ് ആയുസ് വർദ്ധിപ്പിക്കുന്നതെന്ന എഡിറ്റോറിയൽകാരന്റെ നിയമനത്തോട് വിയോജിക്കുന്നു. ആത്മീയതയും അതീത ആത്മീയതയും അത്യതീതസൗന്ദര്യശാസ്‌ത്രചിന്തകളുമാണ് ആയുസുവർദ്ധിപ്പിക്കുന്നത്. അത് സത്യവും നഗ്‌നസത്യവും പരമസത്യവുമായ സച്ചിദാനന്ദനാണ്.
പട്ടാഴി ശ്രീകുമാർ
ഗ്രാമം വായിച്ചു. മരണത്തെക്കുറിച്ചുളള ചിന്ത ആയുസ് വർദ്ധിപ്പിക്കുമെന്നുളള മനഃശാസ്‌ത്രാപഗ്രഥനപരമായ മുഖക്കുറിപ്പ് ചിന്താബന്ധുരമാണ്. കൃഷ്ണൻകുട്ടി മടവൂർ എഴുതി ’അമ്മ‘ എന്ന കവിത സ്‌നേഹത്തിന്റെ ലാളനയുടെ അനിർവചനീയമായ ഭാവതലത്തിലേയ്‌ക്ക് വായനക്കാരനെ നയിക്കുന്നു.