ചീട്ടുകളി കഴിഞ്ഞ് ദാസപ്പൻ ഗ്രന്ഥശാലയിൽ കയറി പുസ്‌തകവുമെടുത്ത് മടങ്ങുകയായിരുന്നു. വെയിലൊഴിഞ്ഞ നേരം. നാട്ടുവഴിയിൽ ബാലജനങ്ങളുടെ കുട്ടിയും കോലും കളി നടക്കുന്നു.
ഒഴിഞ്ഞു നടന്നെങ്കിലും ‘കുട്ടിയെന്ന’ മരക്കഷണം ദാസപ്പന്റെ പുരികത്തു തട്ടിത്തെറിച്ചു. അല്‌പം പോറലേറ്റു. കണ്ണ് ചുവന്ന് നീരൊലിച്ചു. കണ്ണിന്റെ കലക്കത്തിന് മുലപ്പാലിറ്റിച്ചാൽ നന്നെന്ന് ഒരു കിഴവിത്തളള അഭിപ്രായപ്പെട്ടു.
തെക്കേപ്പാട്ടെ സരോജത്തിന്റെ മകൾ സുലുവിനെ ഓർമ്മ വന്നു. ഭർത്താവ് ഗൾഫുകാരൻ. അവളോട് കാര്യം പറഞ്ഞു. മുലപ്പാലു വാങ്ങി ഒഴിച്ചു. പിറ്റേന്നും രണ്ടുമൂന്നു വട്ടം പാലിറ്റിച്ചു.
കണ്ണിന്റെ കുഴപ്പം തരണം ചെയ്‌തു. എന്നിട്ടും ദാസപ്പന്റെ വീടു സന്ദർശനം നിലനിന്നു. ദാസപ്പന് കടന്നു ചെല്ലാൻ കണ്ണു ചികിത്സയെന്ന നൂൽപ്പാലം താങ്ങായി.
ഒരു ദിവസം വാർത്ത കേട്ടു ദാസപ്പനേയും സുലുവിനേയും കാൺമാനില്ല!!